'ഇത് ഇന്ത്യന്‍ പെണ്‍കരുത്ത്': വമ്പന്‍ രാജ്യങ്ങളെ കടത്തിവെട്ടി ഇന്ത്യന്‍ വനിത പൈലറ്റുമാര്‍; അമേരിക്കയും ഓസ്‌ട്രേലിയയും വരെ പിന്നില്‍

'ഇത് ഇന്ത്യന്‍ പെണ്‍കരുത്ത്': വമ്പന്‍ രാജ്യങ്ങളെ കടത്തിവെട്ടി ഇന്ത്യന്‍ വനിത പൈലറ്റുമാര്‍; അമേരിക്കയും ഓസ്‌ട്രേലിയയും വരെ പിന്നില്‍

ന്യുഡല്‍ഹി: ഇന്ത്യയിലെ വനിത പൈലറ്റുമാരുടെ ശതമാനം പാശ്ചാത്യ രാജ്യങ്ങളെയും അപേക്ഷിച്ച് കൂടുതലെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് വിമന്‍ എയര്‍ലൈന്‍ പൈലറ്റുമാരുടെ കണക്കനുസരിച്ച് ആഗോള തലത്തില്‍ ഏകദേശം അഞ്ച് ശതമാനം പൈലറ്റുമാരും സ്ത്രീകളാണ്. എന്നാല്‍ ഇന്ത്യയിലെ കണക്കുകളുമായി പരിശോധിക്കുമ്പോള്‍ ആ ശതമാനം വളരെ കൂടുതലാണ്. ഇവിടെ ആ കണക്ക് പതിനഞ്ച് ശതമാനമായി ഉയര്‍ന്നിരിക്കുന്നു.

റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ വനിതാ പൈലറ്റുമാരുടെ ശതമാനം മിക്ക പാശ്ചാത്യ രാജ്യങ്ങളെയും അപേക്ഷിച്ച് കൂടുതലാണ്. അമേരിക്കയും ഓസ്‌ട്രേലിയയും ഇന്ത്യയേക്കാള്‍ പിന്നിലാണ്. ഇന്ത്യയില്‍ ആകെ രജിസ്റ്റര്‍ ചെയ്ത പൈലറ്റുമാരുടെ എണ്ണം 17,726 ആണ്. അതില്‍ 2764 പേര്‍ സ്ത്രീകളാണ്. രാജ്യസഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് സിവില്‍ ഏവിയേഷന്‍ സഹമന്ത്രി വി കെ സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.

കൂടാതെ വിമന്‍ ഇന്‍ ഏവിയേഷന്‍ ഇന്റര്‍നാഷണല്‍ (ഡബ്ല്യുഎഐ) ഇന്ത്യ ചാപ്റ്റര്‍ സിവില്‍ ഏവിയേഷന്‍, വ്യവസായ മന്ത്രാലയം, പ്രമുഖ വനിതാ ഏവിയേഷന്‍ പ്രൊഫഷണലുകള്‍ എന്നിവരുമായി സഹകരിച്ച് രാജ്യത്തുടനീളം നിരവധി ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, പ്രത്യേകിച്ച് കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്കും പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യയില്‍ പൈലറ്റുമാരുടെ പരിശീലനം പ്രോത്സാഹിപ്പിക്കുന്നതിന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും അതുമായി ബന്ധപ്പെട്ട സംഘടനകളും നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.