അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ പ്രതികൂല കാലാവസ്ഥയിലും അതീവ സുരക്ഷയോടെ പ്രവര്‍ത്തിക്കുന്നത്: ഏവിയേഷന്‍ വ്ളോഗര്‍

അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ പ്രതികൂല കാലാവസ്ഥയിലും അതീവ സുരക്ഷയോടെ പ്രവര്‍ത്തിക്കുന്നത്: ഏവിയേഷന്‍ വ്ളോഗര്‍

ഊട്ടി: തമിഴ്നാട്ടില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ഏവിയേഷന്‍ വ്ളോഗര്‍ ദിവ്യ. ഏത് പ്രതികൂല കാലാവസ്ഥയിലും അതീവ സുരക്ഷയോടെ പ്രവര്‍ത്തിക്കുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ട MI 17v5 എന്നായിരുന്നു ദിവ്യയുടെ പ്രതികരണം. ഒരു സ്വകാര്യ ചാനലിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

'അപകടത്തില്‍പ്പെട്ട MI 17v5 ഹെലികോപ്റ്റര്‍ ഏത് കാലാവസ്ഥയിലും ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡിങിനും സാധിക്കും. റഷ്യയില്‍ നിന്നുള്ളതാണ് ഈ ഹെലികോപ്റ്റര്‍ എന്നും ദിവ്യ വ്യക്തമാക്കി. പത്ത് വര്‍ഷത്തോളം കാബിന്‍ ക്രൂ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട് ദിവ്യ.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് തമിഴ്നാട്ടില്‍ കുനൂരിനടുത്ത് കാട്ടേരി ഫാമിന് സമീപം സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. പ്രതികൂല കാലാവസ്ഥയാകാം അപകട കാരണമെന്നാണ് പ്രാഥമിക വിവരം. 11 പേര്‍ മരണപ്പെട്ടുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഗുരുതരമായി പരുക്കേറ്റവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

അതേസമയം ജനറല്‍ ബിപിന്‍ റാവത്തിനെ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചവരില്‍ സൈനിക മേധാവിയും ഉള്‍പ്പെടുന്നു. ഗുരുതരമായി പൊള്ളലേറ്റ ബിപിന്‍ റാവത്തിന് അടിയന്തര ചികിത്സ നല്‍കി. ബിപിന്‍ റാവത്ത് ഉള്‍പ്പെടെ രക്ഷപെടുത്തിയ മൂന്നുപേര്‍ക്കും 85 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.