കേന്ദ്രം പൂര്‍ണമായും കീഴടങ്ങി; ഐതിഹാസിക കര്‍ഷക സമരത്തിന് ശുഭ പരിസമാപ്തി; ശനിയാഴ്ച മുതല്‍ മടക്കം

കേന്ദ്രം പൂര്‍ണമായും കീഴടങ്ങി; ഐതിഹാസിക കര്‍ഷക സമരത്തിന് ശുഭ പരിസമാപ്തി; ശനിയാഴ്ച മുതല്‍ മടക്കം

ന്യൂഡല്‍ഹി: കര്‍ഷകര്‍ മുന്നോട്ടു വച്ച എല്ലാ ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയും ഉറപ്പുകള്‍ രേഖാമൂലം എഴുതി നല്‍കുകയും ചെയ്തതോടെ ഒരു വര്‍ഷവും 13 ദിവസവും നീണ്ട് ഐതിഹാസിക കര്‍ഷക സമരത്തിന് പരിസമാപ്തിയായി.

മിനിമം താങ്ങുവില, സമരങ്ങള്‍ക്കിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, കര്‍ഷകര്‍ക്കെതിരെയായ കേസുകള്‍ പിന്‍വലിക്കുക എന്നിവയടക്കമുള്ള ആവശ്യങ്ങള്‍ക്ക് അവസാനം കേന്ദ്ര സര്‍ക്കാര്‍ വഴങ്ങി. രേഖാമൂലം ഉറപ്പുവേണമെന്ന കര്‍ഷകരുടെ ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചു.


പ്രക്ഷോഭങ്ങള്‍ക്കിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ സമ്മതമറിയിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. മിനിമം താങ്ങുവില സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കാന്‍ സമിതിയെ നിയോഗിക്കും. കര്‍ഷക പ്രതിനിധികളെ ഈ സമിതിയില്‍ ഉള്‍പ്പെടുത്തും. വൈദ്യുതി ഭേദഗതി ബില്ലില്‍ എല്ലാവരുടെയും അഭിപ്രായം തേടും.

സമരം അവസാനിപ്പിച്ചതോടെ ശനിയാഴ്ച മുതല്‍ ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് കര്‍ഷകര്‍ തങ്ങളുടെ വീടുകളിലേക്ക് മടങ്ങുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.