ഹെലികോപ്റ്റര്‍ അപകടം; സംയുക്ത സേനയുടെ പരിശോധനകള്‍ ഇന്നും തുടരും

ഹെലികോപ്റ്റര്‍ അപകടം; സംയുക്ത സേനയുടെ പരിശോധനകള്‍ ഇന്നും തുടരും

ന്യൂഡൽഹി: സേനാമേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ കൂനൂർ ഹെലികോപ്റ്റർ അപകടത്തെക്കുറിച്ച് സംയുക്തസേനാ സംഘം ഇന്നും പരിശോധനകൾ തുടരും. എയർ മാർഷൽ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള സംയുക്തസേനാ അന്വേഷണ സംഘമാണ് പരിശോധന നടത്തുന്നത്.

പൊലീസിന്റെ അന്വേഷണവും സമാന്തരമായി നടക്കുന്നുണ്ട്. അപകടം നടന്ന നഞ്ചപ്പസത്രം, അപകടത്തിന് തൊട്ട് മുമ്പ് ഹെലികോപ്ടറിന്‍റെ ദൃശ്യങ്ങൾ പകർത്തിയതെന്ന് കരുതുന്ന കൂനൂർ റെയിൽപ്പാത എന്നിവിടങ്ങളിലാണ് എയർ മാർഷൽ മാനവേന്ദ്ര സിങ്ങിൻ്റെ നേതൃത്വത്തിലുള്ള സംയുക്ത സേനാ അന്വേഷണ സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.

റെയിൽ പാതയിൽ നിന്ന് സെക്കൻ്റുകൾ മാത്രമുള്ള വ്യോമദൂരത്തിലാണ് അപകടം നടന്നത്. ഹെലികോപ്ടർ തകർന്നുവീണ നഞ്ചപ്പസത്രത്തിലെത്തിയ സംഘം ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും പൂർത്തിയാക്കി. ഇന്നലെ കണ്ടെത്തിയ ഹെലികോപ്ടറിന്‍റെ ഡാറ്റാ റിക്കോഡർ ആകാശ അപകടങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് പരിശോധനയ്ക്കായി കൈമാറി.

തമിഴ്നാട് പൊലീസും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഊട്ടി എഡിഎസ് പി മുത്തുമാണിക്യത്തിനാണ് അന്വേഷണ ചുമതല. അന്വേഷണ വിവരങ്ങൾ സംയുക്തസേനാ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് തമിഴ്നാട് ഡിജിപി സി. ശൈലേന്ദ്ര ബാബു പറഞ്ഞു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.