ആഗ്ര: ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച വിങ്ങ് കമാന്‍ഡര്‍ പൃഥ്വി സിങ് ചൗഹാന്റെ മകള്‍ പന്ത്രണ്ടുവയസുകാരി ആരാധ്യയ്ക്ക് പിതാവിന്റെ വഴി പിന്തുടര്‍ന്ന് വ്യോമസേനയില്‍ ചേരണമെന്നാണ് ആഗ്രഹം. പഠിക്കുന്നതില്‍ ശ്രദ്ധിക്കണമെന്ന് പിതാവ് എപ്പോഴും പറയുമായിരുന്നു. മാര്‍ക്ക് അല്ല പഠനത്തിന്റെ മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു തന്നിട്ടുണ്ടെന്ന് ആരാധ്യ പറയുന്നു.
ആരാധ്യയും ഏഴു വയസുകാരന്‍ സഹോദരന്‍ അവിരാജും ചേര്‍ന്നാണ് പി.എസ് ചൗഹാന്റെ ചിതയ്ക്ക് തീകൊളുത്തിയത്. വ്യോമസേനയുടെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റേയും പ്രതിനിധികള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. 2006-ലാണ് പി.എസ് ചൗഹാനും കുടുംബവും മധ്യപ്രദേശിലെ ഗ്വാളിയാറില്‍ നിന്ന് ആഗ്രയിലെത്തിയത്. 2000ലാണ് അദ്ദേഹം വ്യോമസേനയില്‍ ചേര്‍ന്നത്.
പൃഥ്വി സിങ് ചൗഹാന്റെ സൈനിക ജീവിതം ആരംഭിച്ചത് എലൈറ്റ് നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്നാണ്. 2015-ല്‍ വിങ് കമാന്‍ഡറായി സ്ഥാനക്കയറ്റം ലഭിച്ചു. കോയമ്പത്തൂരിലെ എയര്‍ഫോഴ്സ് സ്റ്റേഷനിലെ 109 ഹെലികോപ്റ്റര്‍ യൂണിറ്റിന്റെ കമാന്‍ഡിങ് ഓഫീസറായിരുന്നു. ബുധനാഴ്ച, സുലൂര്‍ എയര്‍ബേസില്‍ നിന്ന് വെല്ലിങ്ടണിലേക്ക് പറന്നുയര്‍ന്ന മി17 വി 5 ഹെലികോപ്റ്ററിന്റെ പൈലറ്റായിരുന്നു അദ്ദേഹം.