പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറില്‍ ക്രൈസ്തവ മതനിന്ദ: സിബിഎസ്ഇ മാപ്പ് പറയണം; പ്രതിഷേധമേറുന്നു

പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറില്‍ ക്രൈസ്തവ മതനിന്ദ: സിബിഎസ്ഇ മാപ്പ് പറയണം; പ്രതിഷേധമേറുന്നു

കൊച്ചി: സിബിഎസ്ഇയുടെ ഇത്തവണത്തെ പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യ പേപ്പറില്‍ വിശുദ്ധ ബൈബിളിനെയും ക്രൈസ്തവ സമൂഹത്തെയും അപമാനിക്കുന്ന ചോദ്യം ഉള്‍പ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ത്തി വിവിധ ക്രൈസ്തവ സംഘടനകള്‍. സമൂഹ മാധ്യമങ്ങളിലടക്കം സിബിഎസ്ഇക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

ബൈബിള്‍ യുവാക്കള്‍ക്ക് അനുയോജ്യമല്ലാത്തത് എന്തുകൊണ്ട് എന്ന ചോദ്യവും അതിനു സമാനമായ വിവിധ ഉത്തരങ്ങളും നല്‍കി അതില്‍ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുവാന്‍ കുട്ടികളോട് ആവശ്യപ്പെടുന്ന തരത്തിലാണ് ചോദ്യം തയ്യാറാക്കി നല്‍കിയത്.


സിലബസില്‍ ഇല്ലാത്ത വിഷയം ഇംഗ്ലീഷ് ചോദ്യ പേപ്പറില്‍ ഉള്‍പ്പെടുത്തിയത് കുട്ടികളില്‍ ക്രിസ്തു മതത്തെക്കുറിച്ചും വിശുദ്ധ ബൈബിളിനെ കുറിച്ചും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിനു വേണ്ടി ആണെന്നാണ് ക്രൈസ്തവ വിശ്വാസികള്‍ മനസിലാക്കുന്നത്. മതേതര രാജ്യമായ ഇന്ത്യയില്‍ ഒരു മതവിഭാഗത്തിന്റെ വിശുദ്ധ ഗ്രന്ഥത്തെ അപമാനിക്കുന്ന തരത്തില്‍ ചോദ്യം തയ്യാറാക്കിയ സിബിഎസ്ഇ ചോദ്യം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറാകണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെടുന്നു.

ക്രൈസ്തവ സമൂഹത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ നടക്കുന്ന സംഭവങ്ങള്‍ ഒറ്റപ്പെട്ടതായി കാണാന്‍ കഴിയില്ലെന്നും ആരുടെയെങ്കിലും ആഹ്വാന പ്രകാരം പൊതുവായി ഉണ്ടാക്കിയിരിക്കുന്ന അജണ്ടയുടെ ഭാഗമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും വിവിധ ക്രൈസ്തവ സംഘടനകള്‍ കുറ്റപ്പെടുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.