ജയ്പൂര്‍: കൂനൂർ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സ്‌ക്വാഡ്രണ്‍ ലീഡര്‍ കുല്‍ദീപ് സിങിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി അശോക് ഗെലോട്ടാണ് ഇക്കാര്യം അറിയിച്ചത്.
ഹെലികോപ്ടര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പടെ 13 പേര്‍ മരിച്ചിരുന്നു. അപകടത്തില്‍പ്പെട്ട ഹെലികോപ്ടറിന്റെ സഹപൈലറ്റായിരുന്നു കുല്‍ദീപ് സിങ്ങ്. രാജസ്ഥാനിലെ ജുന്‍ജുവു ജില്ലയിലെ ഗദ്രാനാ സ്വദേശിയായിരുന്നു കുല്‍ദീപ്.
അപകടത്തില്‍ മരിച്ച ലാന്‍സ് നായിക് ജിതേന്ദ്ര കുമാറിന്റെ കുടുംബത്തിന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചരുന്നു. കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും അദ്ദേഹത്തിന്റെ ജന്മഗ്രാമമായ ധമന്ദയിലെ സ്‌കൂളിന് അദ്ദേഹത്തിന്റെ പേര് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.