അമരാവതി: ആന്ധ്രാപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് പേർ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് റോഡിൽ നിന്ന് തെന്നി കനാലിലേക്ക് മറിയുകയായിരുന്നു. പശ്ചിമ ഗോദാവരി ജില്ലയിലാണ് അപകടം.
കൊല്ലപ്പെട്ടവരിൽ ഡ്രൈവറും ഉൾപ്പെടുന്നു. അശ്വറൊപേട്ടയിൽ നിന്ന് ജങ്കറെഡ്ഡിഗുഡെമിലേക്ക് പോവുകയായിരുന്നു ബസ്. പാലത്തില്‍ വച്ച് എതിരെ വന്ന ലോറിയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് അപകടമെന്ന് പൊലീസ് പറഞ്ഞു.
പാലത്തിന്റെ കൈവരിയില്‍ ഇടിച്ച ബസ് താഴേക്കു വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.
അപകടത്തിൽ ആന്ധ്രാപ്രദേശ് ഗവർണർ ബിശ്വ ഭൂഷൺ ഹരിചന്ദൻ ദുഃഖവും രേഖപ്പെടുത്തി. പരുക്കേറ്റവർക്ക് അടിയന്തര സഹായം എത്തിക്കാൻ ഗവർണർ ജില്ലാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.