'നിങ്ങള്‍ക്ക് ഭ്രാന്തുണ്ടോ?': മകനെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് തട്ടിക്കയറി കേന്ദ്ര മന്ത്രി അജയ് മിശ്ര

 'നിങ്ങള്‍ക്ക് ഭ്രാന്തുണ്ടോ?': മകനെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് തട്ടിക്കയറി കേന്ദ്ര മന്ത്രി അജയ് മിശ്ര

ലഖിംപൂര്‍: ജയിലിലായ മകനെ കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ പ്രവര്‍ത്തകന് നേരേ ക്ഷുഭിതനായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര.

ഇമ്മാതിരി മണ്ടന്‍ ചോദ്യങ്ങള്‍ തന്നോട് ചോദിക്കാന്‍ നിങ്ങള്‍ക്ക് ഭ്രാന്തുണ്ടോയെന്ന് ചോദിച്ചായിരുന്നു മന്ത്രിയുടെ രോഷപ്രകടനം. മന്ത്രി മാധ്യമ പ്രവര്‍ത്തകന്റെ മൈക്ക് ഓഫ് ചെയ്യാന്‍ ആവശ്യപ്പെടുകയും മൈക്ക് തട്ടിപ്പറിക്കുകയും ചെയ്തു.

ഉത്തര്‍പ്രദേശിലെ കര്‍ഷരെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന മകന്റെ പേരില്‍ രാജിവയ്ക്കാന്‍ സമ്മര്‍ദ്ദമുണ്ടോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. ഇതോടെയാണ് മന്ത്രി മാധ്യമ പ്രവര്‍ത്തകനോട് തട്ടികയറുകയും അധിക്ഷേപിക്കുകയും ചെയ്തത്. ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരെ മന്ത്രി കള്ളന്‍മാര്‍ എന്ന് വിളിക്കുന്നതും വീഡിയോയില്‍ കാണാം.

മകനെ ജയിലില്‍ സന്ദര്‍ശിച്ചതിന് ശേഷം ലംഖിപൂരില്‍ ഓക്സിജന്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ മന്ത്രിയുടെ പ്രതികരണം തേടിയത്. ലഖിംപുര്‍ ഖേരിയില്‍ നാല് കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടൈത്തിയിരുന്നു.

സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നു. വെറും അപകടമല്ല നടന്നതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുള്‍പ്പെടെയുള്ള പ്രതികള്‍ക്ക് എതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി.

ആയുധ നിയമ പ്രകാരം വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ 13 പ്രതികള്‍ക്കെതിരെയും ചുമത്താനാണ് അപേക്ഷ. ഒക്ടോബര്‍ മൂന്നിനാണ് ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധം നടത്തി തിരിച്ചു പോവുകയായിരുന്ന കര്‍ഷകര്‍ക്ക് നേരെ വാഹനം ഇടിച്ചു കയറി നാല് കര്‍ഷകരടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.