ഡല്‍ഹിയിലെ വായു മലിനീകരണത്തിൽ ശാശ്വത പരിഹാരം കണ്ടെത്തണം: സുപ്രീം കോടതി

ഡല്‍ഹിയിലെ വായു മലിനീകരണത്തിൽ ശാശ്വത പരിഹാരം കണ്ടെത്തണം: സുപ്രീം കോടതി

ന്യുഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന് സുപ്രീം കോടതി നിര്‍ദേശം. ഇതിനായി പൊതുജനങ്ങളില്‍ നിന്നും വിദഗ്ധരില്‍ നിന്നും അഭിപ്രായങ്ങള്‍ തേടണം. ഇവ കമ്മീഷന്‍ രൂപീകരിക്കുന്ന ഒരു വിദഗ്ധ സമിതി പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ചീഫ് ജസ്റ്റീസ് എന്‍.വി രമണ, ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റീസ് സൂര്യ കാന്ത് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. വായു മലിനീകരണം കുറയ്ക്കാന്‍ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ചവര്‍ കമ്മീഷനെ തന്നെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു.

എന്നാല്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നവയും ഡീസല്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്നതുമായ ഫാക്ടറികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഇളവ് നല്‍കിയിരുന്നതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. ഫാക്ടറികളുടെ പ്രവര്‍ത്തനം എട്ടു മണിക്കൂറായി ചുരുക്കണമെന്ന നിര്‍ദേശം പലര്‍ക്കും പ്രായോഗികമായിരുന്നില്ല. ഇതോടെയാണ് ആഴ്ചയില്‍ അഞ്ച് ദിവസമായി ചുരുക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

തെര്‍മല്‍ പവര്‍ പ്ലാന്റുകളുടെ അടച്ചിടുന്നത് തുടരുമെന്നും എന്നാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഊര്‍ജ മന്ത്രാലയവുമായി ആലോചിച്ചു മാത്രമേ സാധിക്കൂവെന്നും അദ്ദേഹം അറിയിച്ചു. എല്ലാ ആശുപത്രി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനുവദനീയമാണ്. എന്നാല്‍ മറ്റ് നിര്‍മ്മാണങ്ങളില്‍ ഇന്റീരിയര്‍ നിര്‍മ്മാണങ്ങള്‍ മാത്രമേ അനുവദിക്കൂവെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.