അമൃത്സര്‍: സുവര്‍ണ ക്ഷേത്രത്തില്‍ അത്രിമച്ചു കടന്നെന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊന്നു. സുരക്ഷാ വേലികള്‍ ചാടിക്കടന്ന് സിഖ് മതസ്ഥരുടെ വിശുദ്ധ ഗ്രന്ഥമായി കണക്കാക്കുന്ന ഗുരുഗ്രന്ഥ സാഹിബിന് സമീപം സ്ഥാപിച്ചിരുന്ന വാളില്‍ തൊട്ടതാണ് അക്രമത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുകൾ.
ഇന്നലെ വൈകുന്നേരത്തെ പ്രാര്‍ത്ഥനയുടെ സമയത്ത് ഒരാള്‍ സുരക്ഷാ വേലി ചാടി അതീവ സുരക്ഷാ മേഖലയിലേക്ക് കടന്നു. 20-25 വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് ചാടിക്കടന്നത്. അവിടെ കൂടിനിന്നിരുന്ന ആളുകള്‍ അയാളെ ഇടനാഴിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും മര്‍ദിക്കുകയുമായിരുന്നു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് അമൃത്സര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പരമീന്ദര്‍ സിങ് പറഞ്ഞു.