ന്യൂഡൽഹി: ഡൽഹിയിലെ പ്രശസ്തമായ ചെങ്കോട്ടയില്‍ അവകാശമുന്നയിച്ച് മുഗള്‍ പരമ്പരയിലെ വിധവ നല്‍കിയ ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതി. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബഹദൂര്‍ഷാ സഫര്‍ രണ്ടാമന്റെ പേരകുട്ടിയായ മിര്‍സ മുഹമ്മദ് ബദര്‍ ഭക്തിന്റെ ഭാര്യ സുല്‍ത്താന ബീഗമാണ് ചെങ്കോട്ടയുടെ അവകാശം തേടി കോടതിയെ സമീപിച്ചത്.
ചെങ്കോട്ടയുടെ നിയമപരമായ പിന്തുടര്‍ച്ചാവകാശം തനിക്കാണെന്നും ഇവര്‍ കോടതിയിൽ അവകാശപ്പെട്ടു. 1980 മെയ് 22നാണ് മിര്‍സ മുഹമ്മദ് ബദര്‍ ഭക്ത് മരിച്ചത്. 1857ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നിയമവിരുദ്ധമായി ചെങ്കോട്ട പിടിച്ചെടുക്കുകയായിരുന്നെന്ന് ഇവര്‍ കോടതിയില്‍ വാദിച്ചു. ചെങ്കോട്ട തനിക്ക് കൈമാറാന്‍ കേന്ദ്ര സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കുകയോ അല്ലെങ്കില്‍ നിയമവിരുദ്ധമായി കോട്ട പിടിച്ചെടുത്തതിന് തുല്യമായ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യണമെന്ന് പരാതിക്കാരി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
'എന്റെ ചരിത്ര വിജ്ഞാനം വളരെ കുറവാണ്. 1857-ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നിങ്ങളോട് അനീതി ചെയ്തുവെന്ന് നിങ്ങള്‍ പറയുന്നു. കോടതിയിലെത്താന്‍ എന്തുകൊണ്ടാണ് 150 വര്‍ഷത്തിലധികം കാലതാമസമുണ്ടായത്. ഇത്രയും വര്‍ഷമായി നിങ്ങള്‍ എന്താണ് ചെയ്തതെന്ന് പരാതികരിയോട് ജസ്റ്റിസ് ചോദിച്ചു. സുല്‍ത്താന ബീഗം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കാലതാമസം ചൂണ്ടിക്കാട്ടി തള്ളി.