വിവാഹപ്രായം ഉയര്‍ത്തല്‍ ബില്‍ സ്ഥിരം സമിതിക്ക് വിട്ടേക്കും

വിവാഹപ്രായം ഉയര്‍ത്തല്‍ ബില്‍ സ്ഥിരം സമിതിക്ക് വിട്ടേക്കും

ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആയി ഉയർത്താനുള്ള ബിൽ സ്ഥിരം സമിതിയുടെ പരിഗണനയ്ക്ക് അയക്കാൻ കേന്ദ്ര സർക്കാർ തയാറായേക്കുമെന്നു സൂചന.

ബിൽ സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളിൽനിന്നും സമൂഹത്തിന്റെ വിവിധയിടങ്ങളിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങൾ ലഭിക്കുന്നതിനാൽ തിടുക്കം കാട്ടേണ്ടന്നാണ് സർക്കാർ തിരുമാനമെന്നാണ് റിപ്പോർട്ടുകൾ.

കോൺഗ്രസ്, സിപിഎം, മുസ്‌ലിം ലീഗ്, സമാജ്‌വാദി പാർട്ടി, ആം ആദ്മി പാർട്ടി തുടങ്ങിയ കക്ഷികൾ ബില്ലിനെതിരെ രംഗത്തെത്തിയിരുന്നു. ബിൽ കൂടുതൽ പരിശോധനകൾക്കായി സിലക്ട് കമ്മിറ്റിയുടെയോ സ്ഥിരം സമിതിയുടെയോ പരിഗണനയ്ക്ക് അയയ്ക്കണമെന്നു കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിന്റെ നീക്കത്തിനു പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്നാണ് സിപിഎമ്മിന്റെ നിലപാട്.

പാർലമെന്റ് സമ്മേളനം അവസാനിക്കാൻ നാല് ദിവസം മാത്രം ബാക്കിനിൽക്കെ, ബിൽ അവതരിപ്പിക്കാനുള്ള സാധ്യത കുറവാണ്. 12 എംപിമാരെ സസ്പെൻഡ് ചെയ്ത നടപടിയിലും കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ടും സഭാ പ്രവർത്തനങ്ങൾ നിരന്തരം സ്തംഭിപ്പിക്കുന്ന സാഹചര്യവുമുണ്ട്.

കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് വിവാഹത്തിന് സ്ത്രീകളുടെ കുറഞ്ഞ പ്രായപരിധി 18ൽ നിന്ന് 21 ആയി ഉയർത്താനുള്ള ബില്ലിന് അംഗീകാരം നൽകിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.