ആശങ്ക ഏറുന്നു; രാജ്യത്ത് 236 പേര്‍ ഒമിക്രോണ്‍: പ്രധാനമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്

ആശങ്ക ഏറുന്നു; രാജ്യത്ത് 236 പേര്‍ ഒമിക്രോണ്‍: പ്രധാനമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്

ന്യൂഡൽഹിൽ: രാജ്യത്ത് കോവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം ഉയരുന്നു. 236 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം രോഗബാധിതരുള്ളത്. തമിഴ്‌നാട്ടില്‍ ഇന്ന് 33 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് സ്ഥിരീകരിച്ച 33 പേരില്‍ 26 രോഗികളും ചെന്നൈയിലാണ്. സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താന്‍ നടപടികള്‍ തുടങ്ങിയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കേരളത്തില്‍ ഇന്നലെ ഒമ്പത് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. എറണാകുളത്തെത്തിയ ആറ് പേര്‍ക്കും തിരുവനന്തപുരത്തെത്തിയ മൂന്ന് പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 24 ആയി.

അതേസമയം, ഒമിക്രോണ്‍ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം വൈകിട്ട് ആറരയ്ക്കാണ്. ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.

ആള്‍ക്കൂട്ടം ഒഴിവാക്കാനും രാത്രികാല കര്‍ഫ്യൂവും അടക്കം നിയന്ത്രണങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിമാനയാത്രയ്ക്കിടെ ഒമിക്രോണ്‍ പകരാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. മൈസൂരില്‍ ഒമ്പതു വയസുള്ള കുട്ടിക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. യാത്ര പശ്ചാത്തലം ഇല്ലാത്ത കുട്ടിയിലാണ് രോഗം കണ്ടെത്തിയത്.

അതേസമയം, കോവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസിനുള്ള അപേക്ഷകള്‍ക്ക് കേന്ദ്രം അംഗീകാരം നല്‍കിയില്ല. സീറം ഇന്‍സ്റ്റിറ്റ്യൂട്ടും ബയോ ഇ യും അടക്കം നല്കിയ അപേക്ഷകള്‍ കേന്ദ്രം നിരസിച്ചു. കൂടുതല്‍ വിവരങ്ങള്‍ നല്‍കണമെന്ന് വിദഗ്ധ സമിതി നിര്‍ദ്ദേശിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.