ലുധിയാന സ്‌ഫോടനം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം പഞ്ചാബ് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി

ലുധിയാന സ്‌ഫോടനം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം പഞ്ചാബ് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി

അമൃത്സര്‍: ലുധിയാന സ്‌ഫോടനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പഞ്ചാബ് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. പഞ്ചാബ് ഉപമുഖ്യമന്ത്രി എസ് എസ് രണ്‍ധാവ സംഭവസ്ഥലത്തെത്തി. സമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് നടന്നതെന്നും സ്‌ഫോടനത്തില്‍ ബാഹ്യ ഇടപെടല്‍ തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ടെത്തിയ മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന നടത്തും. സ്‌ഫോടനത്തില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തി.

പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അഞ്ച് പേരുടെ നില ഗുരുതരമാണ്. ജില്ലാ കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെ കോടതി ചേരുന്നതിനിടെയായിരുന്നു സ്‌ഫോടനം നടന്നത്. ഉഗ്രശേഷിയുള്ള സ്‌ഫോടനത്തില്‍ ശുചിമുറി പൂര്‍ണ്ണമായി തകര്‍ന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി കെട്ടിടം ഒഴിപ്പിച്ചു.

സ്ഫോടന കാരണം വ്യക്തമായിട്ടില്ല. പൊലീസ് പ്രദേശം വളഞ്ഞിരിക്കുകയാണ്. എന്‍ഐഎ സംഘവും സ്ഥലത്ത് എത്തും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിന്റെ സമാധാനം തകര്‍ക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി പറഞ്ഞു. കുറ്റക്കാരെ ഉടന്‍ കണ്ടെത്തുമെന്നും ലുധിയാന സന്ദര്‍ശിക്കുമെന്നും ചന്നി വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.