നഴ്സിങ് കോഴ്സ്: പ്രവേശന സമയം മാര്‍ച്ച് 31 വരെ നീട്ടി

 നഴ്സിങ് കോഴ്സ്: പ്രവേശന സമയം മാര്‍ച്ച് 31 വരെ നീട്ടി

ന്യുഡല്‍ഹി: നഴ്സിങ് കോഴ്സുകളിലേക്കുള്ള പ്രവേശനസമയം മാര്‍ച്ച് 31 വരെ നീട്ടി. വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് നാഷണല്‍ നഴ്സിങ് കൗണ്‍സിലാണ് സമയം നീട്ടിയത്. മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനം കോടതി നടപടികള്‍ മൂലം വൈകുന്ന സാഹചര്യത്തിലാണ് നഴ്സിങ് പ്രവേശന സമയവും നീട്ടിയത്.

പുതിയ തീരുമാനത്തോടെ നഴ്സിങ് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തോളം നഷ്ടമാകും. മറ്റു സര്‍വകലാശാലകളില്‍ ഇതര ബിരുദ കോഴ്സുകള്‍ പലതും ഒരു സെമസ്റ്ററിലധികം പിന്നിട്ടു കഴിഞ്ഞു. നേരത്തേ ഡിസംബര്‍ 31 വരെയാണ് നഴ്സിങ് പ്രവേശനത്തിന് സമയം അനുവദിച്ചിരുന്നത്. സര്‍ക്കാര്‍ സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്ന എല്‍.ബി.എസ്. മൂന്ന് അലോട്മെന്റുകള്‍ നടത്തി. നഴ്സിങ് കൗണ്‍സില്‍ സമയക്രമം അന്തിമമായി പ്രഖ്യാപിക്കാത്തതിനാല്‍ തുടര്‍ നടപടികള്‍ അവര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

മാനേജ്മെന്റ് സീറ്റുകളിലേക്ക് മാനേജ്മെന്റ് അസോസിയേഷനുകള്‍ ആറ്് അലോട്മെന്റുകള്‍ വരെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചില കോളേജുകളില്‍ വിരലില്‍ എണ്ണാവുന്ന സീറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. പ്രവേശന നടപടികള്‍ ഏറക്കുറെ പൂര്‍ത്തിയായെങ്കിലും ക്ലാസുകള്‍ ആരംഭിച്ചിട്ടില്ല.

പ്രവേശന സമയം നീട്ടിയത് സീറ്റ് വര്‍ധന ആവശ്യപ്പെട്ട കോളേജുകള്‍ക്ക് ഗുണകരമാണ്. സീറ്റു വര്‍ധനയ്ക്കായുള്ള 25-ഓളം കോളേജുകളുടെ അപേക്ഷകള്‍ സര്‍ക്കാരിന്റെയും നഴ്സിങ് കൗണ്‍സിലിന്റെയും ആരോഗ്യ സര്‍വകലാശാലയുടെയും പരിഗണനയിലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.