കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാനുള്ള ആലോചനയുമായി സർക്കാർ. മുഖ്യമന്ത്രി മമതാ ബാനർജിയെ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളുടെയും ചാൻസലർസ്ഥാനത്തേക്ക് നാമനിർദേശം ചെയ്യുന്ന കാര്യം പരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി ബ്രത്യ ബസു പറഞ്ഞു.
നിലവിലെ ഗവർണറും സംസ്ഥാന ഗവർണറുമായ ജഗ്ദീപ് ധൻഖറുമായുള്ള അഭിപ്രായവ്യത്യാസമാണ് ഈ നീക്കത്തിനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. സർക്കാരും ഗവർണറുമായി യാതൊരു സഹകരണവുമില്ലെന്നും ഉള്ളത് ശത്രുത മാത്രമാണെന്നും ബസു കൂട്ടിച്ചേർത്തു. മാറ്റത്തിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നിയമവശങ്ങളെ കുറിച്ച് സർക്കാർ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി സൂചിപ്പിച്ചു.
നേരത്തെ കേരളത്തിലെ സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകളുടെ പശ്ചാത്തലത്തിൽ ചാൻസലർസ്ഥാനം മുഖ്യമന്ത്രിയോട് ഏറ്റെടുത്തോളാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു. അതേ തുടർന്ന് സംസ്ഥാന സർക്കാരും ഗവർണറും പരസ്യപ്രസ്താവനകളിലേക്ക് കടക്കുന്ന സ്ഥിതിയും രൂപപ്പെട്ടിരുന്നു.