ന്യൂഡൽഹി: രാജ്യത്ത് കോവിഡിന് പിന്നാലെ ഒമിക്രോണും വ്യപിക്കുന്ന സാഹചര്യത്തില്‍ കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘമെത്തും. കോവിഡ് വൈറസിന്റെ വ്യാപനം കൂടിയ സംസ്ഥാനങ്ങളിലും വാക്സീനേഷന്‍ നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളിലേക്കുമാണ് കേന്ദ്രത്തിന്റെ വിദഗ്ധ സംഘം സന്ദര്‍ശനം നടത്തുന്നത്.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശും പഞ്ചാബും പട്ടികയിലുണ്ട്. ഈ സംസ്ഥാനങ്ങളിലെ സ്ഥിതി ഗതികള്‍ സംഘം നേരിട്ടെത്തി പരിശോധിക്കും. കോവിഡ് ആശങ്കയ്ക്ക് ഒപ്പം ഒമിക്രോണ്‍ ഭിതി കൂടി ഉടലെടുത്തതിനാല്‍ കേന്ദ്രം കൂടുതല്‍ നിരീക്ഷണവും പരിശോഘനയും വേണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
അതേസമയം രാജ്യത്ത് കോവിഡ് വകഭേദമായ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 415 ആയി. 114 പേര്‍ രോഗമുക്തി നേടി . ഇതില്‍ 121 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ഇരട്ടിയാകാന്‍ ഒന്നര മുതല്‍ മൂന്ന് ദിവസമാണ് എടുക്കുന്നതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
മഹാരാഷ്ട്രയില്‍ മാത്രം ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 100 കടന്നു. ഒമിക്രോണ്‍ വേഗത്തില്‍ പടരുന്നതിനാല്‍ സംസ്ഥാനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. മഹാരാഷ്ട്രയില്‍ രാത്രി കാല കര്‍ഫ്യൂ അടക്കമുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.