ചെന്നെ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ഹരിഹരന്‍ 30 ദിവസത്തെ പരോളില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. നളിനിയുടെ മാതാവ് പത്മ മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തില്‍ പരോള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
രോഗിയായ അമ്മയെ പരിചരിക്കാനായാണ് ഒരു മാസത്തെ പരോളിൽ വെല്ലൂരിലെ സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങിയത്. തന്റെ ആരോഗ്യനില മോശമാണെന്ന് കാണിച്ച് നളിനിയുടെ മാതാവ് പദ്മാവതി മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. തന്നെ പരിചരിക്കാൻ മകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. നളിനിക്ക് പരോൾ നൽകാൻ തീരുമാനിച്ച കാര്യം കഴിഞ്ഞ ദിവസം തമിഴ്‌നാട് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
വെല്ലൂർ ജില്ലയിലെ കാട്പാടിക്കടുത്തുള്ള ബ്രഹ്‌മപുരത്തെ വാടകവീട്ടിലാണ് അമ്മയുള്ളത്. രണ്ട് ഡി എസ് പിമാരുടെ നേതൃത്വത്തില്‍ 50 പേരടങ്ങുന്ന പോലീസ് സംഘം റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നളിനിക്ക് സുരക്ഷയും കാവലുമൊരുക്കും. രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഏഴ് പ്രതികളില്‍ ഒരാളാണ് നളിനി.
ഇത് രണ്ടാം തവണയാണ് നളിനി പരോളിൽ പുറത്തിറങ്ങുന്നത്. ഇതിനുമുൻപ് ബ്രിട്ടനിലുള്ള മകളുടെ വിവാഹ ആവശ്യത്തിനു വേണ്ടിയായിരുന്നു 45 ദിവസത്തെ പരോൾ ലഭിച്ചത്. കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളന്റെ പരോൾ കാലാവധി നീട്ടാൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചിരുന്നു. കഴിഞ്ഞ മെയ് മുതൽ പേരറിവാളൻ പരോളിലാണുള്ളത്.