കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കരട് വിജ്ഞാപനത്തിന്റെ കാലാവധി ഇന്ന് അവസാനിക്കും

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കരട് വിജ്ഞാപനത്തിന്റെ കാലാവധി ഇന്ന് അവസാനിക്കും

ന്യൂഡൽഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ച കരട് വിജ്ഞാപനത്തിന്‍റെ കാലാവധി ഇന്ന് അവസാനിക്കും. അന്തിമ വിജ്ഞാപനം ഇറക്കുന്നതിനായി കേരളവുമായി നിരവധി തവണ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു.

നിലവില്‍ 9993.7 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 1337 ചതുരശ്ര കിലോമീറ്റര്‍ കൂടി ഒഴിവാക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.

ഈ പ്രദേശത്തെ നോണ്‍ കോര്‍ ഏരിയയാക്കി അന്തിമ വിജ്ഞാപനം ഇറക്കാമെന്ന നിര്‍ദ്ദേശമായിരുന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം മുന്നോട്ടുവെച്ചത്. ഇത് കേരളം അംഗീകരിച്ചിട്ടില്ല. ഒഴിവാക്കേണ്ട പ്രദേശത്തെ കുറിച്ച്‌ കേരളത്തോട് വിശദമായ റിപ്പോര്‍ട്ട് കേന്ദ്രം തേടിയിരുന്നു. അതുകൂടി കണക്കിലെടുത്തായിരിക്കും അന്തിമ വിജ്ഞാപനം ഇറക്കുക.

എന്നാൽ ഇക്കാര്യത്തില്‍ സമവായത്തിലെത്താന്‍ സാധിച്ചില്ലെങ്കില്‍ നിലവിലെ കരട് വിജാ‍ഞാപനം വീണ്ടും പുതുക്കി ഇറക്കാനാകും സാധ്യത. ഇക്കാര്യത്തില്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നടപടി എന്തായിരിക്കും എന്നത് ഇന്നറിയാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.