ലഖിംപൂര്‍ ഖേരി കര്‍ഷകക്കുരുതി: കുറ്റപത്രം സമര്‍പ്പിച്ചു; കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്ര മുഖ്യപ്രതി

ലഖിംപൂര്‍ ഖേരി കര്‍ഷകക്കുരുതി: കുറ്റപത്രം സമര്‍പ്പിച്ചു; കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്ര മുഖ്യപ്രതി


ലഖിംപൂര്‍: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക റാലിയിലേക്ക് വാഹനവാഹനമോടിച്ചു കയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണ് മുഖ്യപ്രതി. കൊലപാതകം കരുതിക്കൂട്ടി ചെയ്തതാണെന്ന് 5000 പേജുള്ള കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു.

കേസില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ആശിഷ് മിശ്രയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആയുധം ഉപയോഗിച്ചുള്ള വധശ്രമത്തിന്റെ പേരിലുള്ള വകുപ്പുകളും കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. പ്രതിപട്ടികയില്‍ അജയ് കുമാര്‍ മിശ്രയുടെ ബന്ധുവായ വീരേന്ദ്ര ശുക്‌ളയും ഉള്‍പ്പെട്ടിട്ടുണ്ട്.

തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നു എന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ ഇതോടെ പ്രതികളുടെ എണ്ണം പതിനാല് ആയി. കേന്ദ്രമന്ത്രി അഖിലേഷ് ദാസിന്റെ ബന്ധുവായ അങ്കിത് ദാസും കേസില്‍ പ്രതിയാണ്.

ഒക്ടോബര്‍ മൂന്നിനാണ് നാല് കര്‍ഷകരുള്‍പ്പടെ എട്ട് പേര്‍ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക സമരത്തിനിടെ കൊല്ലപ്പെട്ടത്. ഒരു മാധ്യമ പ്രവര്‍ത്തകന്‍, രണ്ട് ബിജെപി പ്രവര്‍ത്തകര്‍, വാഹനത്തിന്റെ ഡ്രൈവര്‍ എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് നാല് പേര്‍.

ഉത്തര്‍പ്രദേശ് ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ കേശവ് പ്രസാദ് മൗര്യയുടെ ലഖിംപൂര്‍ ഖേരി സന്ദര്‍ശനത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. വീരേന്ദ്ര ശുക്‌ള ഒഴിച്ച് മറ്റ് പതിമൂന്ന് പ്രതികളും ഇപ്പോള്‍ ലഖിംപൂര്‍ ഖേരി ജയിലിലാണ്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.