ന്യുഡല്‍ഹി: എയര്‍ ഇന്ത്യ നഷ്ടത്തിലാണെന്നും സര്‍ക്കാരിന് കൂടുതല്‍ ബാധ്യത താങ്ങാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചു. ഇതുമൂലം പ്രതിദിനം 20 കോടിയുടെ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടാകുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. എയര്‍ ഇന്ത്യയ്ക്ക് വേണ്ടി കൂടുതല്‍ പൊതു പണം പാഴാക്കുന്നത് അനുവദിക്കാനാവില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എംപി സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ വിശദീകരണം.
തലേസ് പ്രൈവറ്റ് ലിമിറ്റഡ് പൂര്‍ണമായും ടാറ്റ സണ്‍സിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും എയര്‍ ഏഷ്യയുമായി ബന്ധമില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. നിക്ഷേപം വിറ്റഴിക്കുന്നത് നയപരമായ തീരുമാനമാണെന്നും കനത്ത നഷ്ടം കാരണം 2017ലാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ജസ്റ്റിസ് ഡിഎന്‍ പട്ടേലിന്റെയും ജസ്റ്റിസ് ജ്യോതി സിങ്ങിന്റെയും ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഹര്‍ജിയില്‍ ഉത്തരവ് മാറ്റിവെച്ച കോടതി ഇത് സംബന്ധിച്ച് രേഖകള്‍ സമര്‍പ്പിക്കാന്‍ കക്ഷികളോട് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം ലേല പ്രക്രിയ ദുരുദ്ദേശ്യപരവും ഏകപക്ഷീയവും പൊതുതാല്‍പ്പര്യത്തിന് വിരുദ്ധവുമാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി വാദിച്ചു.