തിരഞ്ഞെടുപ്പ്: കോടികളുടെ വികസന പദ്ധതികളുമായി പ്രധാനമന്ത്രി പഞ്ചാബിലേക്ക്; തടയുമെന്ന് കര്‍ഷക സംഘടനകള്‍

തിരഞ്ഞെടുപ്പ്: കോടികളുടെ വികസന പദ്ധതികളുമായി പ്രധാനമന്ത്രി പഞ്ചാബിലേക്ക്; തടയുമെന്ന് കര്‍ഷക സംഘടനകള്‍

ചണ്ഡീഗഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് പഞ്ചാബില്‍ എത്തും. ഫിറോസ്പുരില്‍ നടക്കുന്ന പ്രചാരണ റാലിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിക്കാനാണ് ഒരു വിഭാഗം കര്‍ഷകരുടെ തീരുമാനം.

പഞ്ചാബില്‍ നിന്ന് മോഡി തിരിച്ചുപോകണമെന്ന് ആഹ്വാനം ചെയ്ത് 'ഗോ ബാക് മോഡി' കാമ്പയിന്‍ സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ത്തികൊണ്ടു വന്നത് ട്രാക്റ്റര്‍ എന്ന ഗ്രൂപ്പാണ്. കര്‍ഷക സമരത്തെ പിന്തുണച്ച സൈബര്‍ ഗ്രൂപ്പാണിത്. ലഖീംപൂര്‍ ഖേരിയിലെ കര്‍ഷക കൂട്ടക്കൊലയില്‍ ആശിഷ് മിശ്രയ്ക്ക് പങ്കില്ലെന്നാണ് ആദ്യം പിതാവ് അജയ്മിശ്ര ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ സംഭവ സ്ഥലത്തുണ്ടായിരുന്ന ആശിഷ് മിശ്രയാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് അന്വേഷണം സംഘം കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അജയ് മിശ്രയെ പുറത്താക്കാതെ പഞ്ചാബില്‍ വരേണ്ടെന്നാണ് മോഡിയോട് വിവിധ കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നത്.

അജയ് മിശ്രയെ സംരക്ഷിക്കുന്നത് മോഡിയാണെന്നും ഇവര്‍ ആരോപിക്കുന്നു. കര്‍ഷക പ്രക്ഷോഭത്തില്‍ രക്തസാക്ഷികളായ 700 പേര്‍ക്ക് പാര്‍ലമെന്റില്‍ ആദരം അര്‍പ്പിക്കാത്തതിലും സംഘടനകള്‍ക്ക് രോഷമുണ്ട്. അനാവശ്യമായ പിടിവാശിമൂലമാണ് സമരം നീണ്ടുപോയതും ഇത്രയും പേര്‍ മരിക്കേണ്ടി വന്നതും. കൂടാതെ മോഡിയെ സ്വീകരിക്കാന്‍ പഞ്ചാബില്‍ നടത്തുന്ന റാലികള്‍ തടയുമെന്നും സംഘടനകള്‍ അറിയിച്ചു. കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ച ശേഷം ആദ്യമായിട്ടാണ് പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ മോഡി പഞ്ചാബില്‍ എത്തുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.