അട്ടിമറിയും യന്ത്രതകരാറുമല്ല; കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടം മോശം കാലാവസ്ഥ മൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

അട്ടിമറിയും യന്ത്രതകരാറുമല്ല; കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടം മോശം കാലാവസ്ഥ മൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് വ്യോമസേന അറിയിച്ചു. സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേരുടെ മരണത്തിനിടയാക്കിയ കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടം കാലാവസ്ഥയിലുണ്ടായ അപ്രതീക്ഷിത മാറ്റത്തെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ മേഘങ്ങളിലേക്ക് പ്രവേശിച്ച് ഭൂപ്രദേശത്ത് ഇടിച്ചത് മൂലമാണെന്നാണ് വ്യോമസേന അറിയിച്ചത്.

ഈ അവസ്ഥയില്‍ പൈലറ്റിന് ദിശ തെറ്റുകയും സാഹചര്യങ്ങളെ സംബന്ധിച്ച വിവരം നഷ്ടമാകുകയും ചെയ്യുന്നു. പൈലറ്റിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള ഹെലികോപ്റ്റര്‍ മേഘാവൃതമായ കാലാവസ്ഥയിലേക്ക് പ്രവേശിച്ചപ്പോള്‍ ദിശതെറ്റി ഭൂപ്രദേശവുമായി കൂട്ടിയിടിക്കുന്ന അവസ്ഥയായ സി.എഫ്.ഐ.ടിയിലേക്ക് (കണ്‍ട്രോള്‍ഡ് ഫ്ലൈറ്റ് ഇന്‍ ടു ടെറെയ്ന്‍) നയിക്കുകയായിരുന്നു. ഇത്തരം സംഭവങ്ങളില്‍ പൈലറ്റോ മറ്റ് ജീവനക്കാരോ വളരെ വൈകും വരെ അപകട സാദ്ധ്യത അറിയുന്നില്ല.

ഹെലികോപ്റ്ററിന്റെ സാങ്കേതിക തകരാറോ അട്ടിമറിയോ അശ്രദ്ധയോ അല്ല അപകടകാരണമെന്ന് ആദ്യമായാണ് വ്യോമസേന ഔദ്യോഗികമായി വ്യക്തമാക്കുന്നത്. അന്വേഷണ സംഘം ഇത്തരം അപകടങ്ങള്‍ തടയാനുള്ള ശുപാര്‍ശകളും സമര്‍പ്പിച്ചതായി വ്യോമസേനാ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.