കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തില്‍ ആശങ്കയറിയിച്ച് കേന്ദ്ര സര്‍ക്കാര്‍

കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തില്‍ ആശങ്കയറിയിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യുഡല്‍ഹി: കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് സാഹചര്യം വിലയിരുത്താനായി ഇന്ന് ചേര്‍ന്ന യോഗത്തിലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്റെ പ്രതികരണം. കേരളം, കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് നിലവില്‍ കോവിഡ് രൂക്ഷമായി വ്യാപിക്കുന്നത്.

കഴിഞ്ഞ നാലാഴ്ചയ്ക്കിടെ ലോകത്തെ കോവിഡ് കണക്കുകളില്‍ വലിയൊരു ശതമാനം ഇന്ത്യയില്‍ നിന്നുള്ളതാണ്. 7.9ശതമാനത്തില്‍ നിന്ന് 18.4 ശതമാനമായാണ് ഈ നിരക്ക് കുതിച്ചുയര്‍ന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേക പരാമര്‍ശം നടത്തിയ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി കേന്ദ്ര സംഘത്തെ നിയോഗിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം ഇന്ത്യയില്‍ ഇന്നും മൂന്ന് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,17,532 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 491 മരണം റിപ്പോര്‍ട്ട് ചെയ്തു. ടി പി ആറില്‍ വര്‍ധന 16.41 ശതമാനമാണ്. കഴിഞ്ഞ മെയ് മാസത്തിലാണ് ഇതിന് മുമ്പ് രാജ്യത്ത് കോവിഡ് കേസുകള്‍ മൂന്നുലക്ഷം കടന്നത്. ഒമിക്രോണ്‍ വ്യാപനമാണ് മൂന്നാം തരംഗത്തില്‍ കേസുകള്‍ കുത്തനെ ഉയരാന്‍ കാരണമായത്. രാജ്യത്ത് 9287 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.