ഇന്ത്യാഗേറ്റില്‍ ഇനി പുതുചരിത്രം പിറന്നു; കെടാജ്വാലകള്‍ ഒന്നായി

 ഇന്ത്യാഗേറ്റില്‍ ഇനി പുതുചരിത്രം പിറന്നു; കെടാജ്വാലകള്‍ ഒന്നായി

ന്യൂഡല്‍ഹി: അരനൂറ്റാണ്ടായി പോരാട്ട വീര്യത്തിന്റെ അഗ്‌നിസ്മരണയായി ജ്വലിച്ച അമര്‍ ജവാന്‍ ജ്യോതി ഇനി ഇന്ത്യാ ഗേറ്റിലില്ല. രാജ്യത്തിനായി രക്തസാക്ഷിത്വംവരിച്ച ധീരജവാന്മാര്‍ക്കുള്ള ആദരമായി അണയാതെ കത്തിയിരുന്ന ഈ ജ്വാല ഇന്ത്യാഗേറ്റിന് 400 മീറ്റര്‍ ദൂരത്തുള്ള ദേശീയ യുദ്ധസ്മാരകത്തില്‍ കെടാതെ നില്‍ക്കുന്ന അഗ്‌നിനാളങ്ങളില്‍ ലയിപ്പിച്ചു. സംയോജിത പ്രതിരോധസേന തലവന്‍ എയര്‍ മാര്‍ഷല്‍ ബാലഭദ്ര രാധാകൃഷ്ണ അധ്യക്ഷത വഹിച്ച ചടങ്ങിലായിരുന്നു സ്മരണ ജ്വാലകളുടെ ലയനം.

അമര്‍ ജവാന്‍ ജ്യോതിയിലെ ജ്വാല പ്രത്യേക ദീപശിഖയില്‍ ഏറ്റുവാങ്ങി സൈനിക ഘോഷയാത്രയോടെ യുദ്ധസ്മാരകത്തിലെ അഗ്‌നിനാളങ്ങളില്‍ പകരുകയായിരുന്നു. മൂന്നു സേനയുടെയും പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. അമര്‍ ജവാന്‍ ജ്യോതിയില്‍ അഭിവാദ്യമര്‍പ്പിച്ചശേഷം അഗ്‌നി നാളങ്ങള്‍ പ്രത്യേക ദീപശിഖയില്‍ ഏറ്റുവാങ്ങി. ഈ ദീപശിഖ വഹിച്ച ജവാനും മൂന്നുസേനയുടെയും പതാകയേന്തിയ ജവാന്മാരും പ്രത്യേക സൈനിക മാര്‍ച്ചിനൊപ്പം യുദ്ധ സ്മാരകത്തില്‍ പ്രവേശിച്ചു. എയര്‍ മാര്‍ഷല്‍ ബാലഭദ്ര രാധാകൃഷ്ണ ആദ്യം യുദ്ധസ്മാരകത്തില്‍ ധീരജവാന്മാര്‍ക്ക് പുഷ്പചക്രമര്‍പ്പിച്ചു. തുടര്‍ന്ന് ദീപശിഖാ നാളം യുദ്ധ സ്മാരകത്തിലെ നിത്യ ജ്യോതിയില്‍ ലയിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.