അമര്‍ ജവാന്‍ ജ്യോതി ലയനം: മുന്‍ സൈനിക മേധാവികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം

 അമര്‍ ജവാന്‍ ജ്യോതി ലയനം: മുന്‍ സൈനിക മേധാവികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം

ന്യൂഡല്‍ഹി: ഇന്ത്യാഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതി ദേശീയ യുദ്ധസ്മാരകത്തില്‍ ലയിപ്പിച്ചതിനെ അനുകൂലിച്ചും എതിര്‍ത്തും മുന്‍ സൈനിക ഉദ്യോഗസ്ഥര്‍. കേന്ദ്ര നടപടിയില്‍ സന്തോഷമുണ്ടെന്നായിരുന്നു മുന്‍ ലെഫ്. ജനറല്‍ സതീഷ് ദുവയുടെ പ്രതികരണം.

ഒന്നാം ലോകയുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ചവരുടെ സ്മരണയില്‍ നിര്‍മിച്ചതാണ് ഇന്ത്യാഗേറ്റ്. അവിടെ പിന്നീട് കൂട്ടിച്ചേര്‍ത്തതാണ് അമര്‍ ജവാന്‍ ജ്യോതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍ കരസേനാമേധാവി ജനറല്‍ വേദ് മാലിക്ക്, കരസേനയിലെ മിലിറ്ററി ഓപ്പറേഷന്‍സ് മുന്‍ ഡയറക്ടര്‍ ജനറല്‍ വിനോദ് ഭാട്യ, 1971-ലെ യുദ്ധത്തില്‍ പങ്കെടുത്ത മുന്‍ ഡെപ്യൂട്ടി ചീഫ് ലെഫ്റ്റ. ജനറല്‍ ജെ.ബി.എസ് യാദവ, മുന്‍ ലെഫ്. ജനറല്‍ കമല്‍ജീത് സിങ് തുടങ്ങിയവരും കേന്ദ്രസര്‍ക്കാരിനെ പ്രശംസിച്ചു.

അതേസമയം കേന്ദ്രം തീരുമാനം പുനപരിശോധിക്കണമെന്ന് മുന്‍ എയര്‍ വൈസ് മാര്‍ഷല്‍ മന്‍മോഹന്‍ ബഹാദൂര്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. രാജ്യത്തിന്റെ പ്രാണനാണ് അമര്‍ ജവാന്‍ ജ്യോതി. താനും പ്രധാനമന്ത്രിയുമടക്കമുള്ള തലമുറ അവിടത്തെ രക്തസാക്ഷികളെ അഭിവാദ്യം ചെയ്തു വളര്‍ന്നവരാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഒരാള്‍ക്ക് ഒന്നും നിര്‍മിക്കാനായില്ലെങ്കില്‍ നശിപ്പിക്കുക. അതാണ് ആധുനിക ഇന്ത്യക്കായി ബി.ജെ.പിയുടെ മന്ത്രമെന്ന് മുന്‍ ലെഫ്. കേണല്‍ അനില്‍ ദുഹൂണ്‍ വിമര്‍ശിച്ചു. അണയാത്ത രണ്ടു ജ്വാലകളുള്ളതില്‍ എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു. മുന്‍ കേണല്‍ രാജേന്ദ്ര ബഹാദൂരിയും കേന്ദ്ര സര്‍ക്കാര്‍ നടപടിയെ കുറ്റപ്പെടുത്തി രംഗത്തെത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.