പാകിസ്ഥാന്‍ ആഗോള ഭീകരതയുടെ കേന്ദ്രം; തിരിച്ചടിക്കാന്‍ സമയം അതിക്രമിച്ചു: വിദേശകാര്യ സെക്രട്ടറി

പാകിസ്ഥാന്‍ ആഗോള ഭീകരതയുടെ കേന്ദ്രം; തിരിച്ചടിക്കാന്‍ സമയം അതിക്രമിച്ചു: വിദേശകാര്യ സെക്രട്ടറി

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ആഗോള ഭീകരതയുടെ കേന്ദ്രമാണെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ദ്ധന്‍ ശൃംഗ്ല. പാകിസ്ഥാനെതിരെ തിരിച്ചടിക്കാന്‍ സമയം അതിക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. ടെക്‌സസിലെ ജൂത പള്ളിയിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയുടെ പ്രതികരണം.

ഇത്തരം സംഭവങ്ങള്‍ക്കെതിരെ കൂട്ടായ പ്രതിരോധം വേണം. രാജ്യങ്ങള്‍ തമ്മില്‍ സഹകരണമുണ്ടാകണം. അല്ലെങ്കില്‍ ഭീകരര്‍ ശക്തരാകും. 26/11 മുംബൈ ഭീകരാക്രമണത്തില്‍ ഇന്ത്യക്കാരും ജര്‍മ്മന്‍കാരും കൊല്ലപ്പെട്ടു. ഇതിന് പിന്നില്‍ പാകിസ്ഥാനാണെന്ന് തെളിഞ്ഞതാണ്. ടെക്‌സസിലെ ആക്രമണത്തിന് പിന്നിലും പാകിസ്ഥാന്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അമേരിക്കയിലെ ടെക്സസില്‍ ജൂതപ്പള്ളിയിലുണ്ടായ അക്രമണവുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കളെ ബ്രിട്ടണില്‍ അറസ്റ്റ് ചെയ്തു. എന്നാല്‍ ഇവരുടെ പേരു വിവരങ്ങള്‍ സുരക്ഷാകാരണങ്ങളാല്‍ ഉദ്യോഗസ്ഥര്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി യു.എസ് അധികൃതരുമായും എഫ്.ബി.ഐയുമായും സ്‌കോട്ട്ലന്‍ഡ് യാര്‍ഡ് ചര്‍ച്ച നടത്തുകയാണ്.

അല്‍ ഖായിദയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യു.എസില്‍ തടവില്‍ക്കഴിയുന്ന പാകിസ്താനി ന്യൂറോ സയന്റിസ്റ്റ് അഫിയ സിദ്ദിഖിയെ മോചിപ്പിക്കാനാവശ്യപ്പെട്ട് ജൂതപ്പള്ളിയിലുണ്ടായിരുന്നവരെ ബ്രിട്ടീഷ് പൗരന്‍ മാലിക് ഫൈസല്‍ അക്രം എന്നയാള്‍ ബന്ദികളാക്കിയത് കഴിഞ്ഞ ദിവസമാണ്. തുടര്‍ന്ന് ഇയാളെ എഫ്.ബി.ഐ വെടിവെച്ചു കൊന്നു. രണ്ടാഴ്ച മുമ്പാണ് ഇയാള്‍ യു.എസിലെത്തിയത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.