ഇന്ന് എഴുപത്തി മൂന്നാം റിപ്പബ്ലിക് ദിനം: നിയന്ത്രണങ്ങളോടെ ആഘോഷം; പ്രധാന നഗരങ്ങളില്‍ ജാഗ്രത

ഇന്ന് എഴുപത്തി മൂന്നാം റിപ്പബ്ലിക് ദിനം: നിയന്ത്രണങ്ങളോടെ ആഘോഷം; പ്രധാന നഗരങ്ങളില്‍ ജാഗ്രത

ന്യുഡല്‍ഹി: രാജ്യം ഇന്ന് എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന നിറവില്‍. രാവിലെ പത്ത് മണിക്ക് ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. പത്തരയോടെ രാജ് പഥില്‍ പരേഡ് തുടങ്ങും. കോവിഡ് വ്യാപനത്തിനിടെ പങ്കെടുക്കുന്നവരുടെയും കാണികളുടെയും എണ്ണം വെട്ടികുറച്ചാണ് ഇത്തവണ പരേഡ്. 21 നിശ്ചലദൃശങ്ങള്‍ പരേഡിലുണ്ടാകും. ഇത്തവണ വിഷിഷ്ടാതിഥി ഉണ്ടാവില്ല. തലസ്ഥാന നഗരത്തില്‍ അടുത്തിടെ സ്‌ഫോടകവസ്തു കണ്ടെത്തിയ സാഹചര്യത്തില്‍ ഡല്‍ഹി ഉള്‍പ്പടെയുള്ള നഗരങ്ങള്‍ അതീവ ജാഗ്രതയിലാണ്.

ഇന്നത്തെ പ്രത്യേക പരിപാടികള്‍ ഇവയാണ്. എഴുപത്തഞ്ച് ആകാശയാനങ്ങള്‍ പങ്കെടുക്കുന്ന 'ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഷോ ഡൗണ്‍', രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മത്സരങ്ങള്‍ നടത്തി തിരഞ്ഞെടുത്ത 480ല്‍ പരം നര്‍ത്തകീ നര്‍ത്തകന്മാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള 'വന്ദേഭാരതം' നൃത്തപരിപാടി, എഴുപത്തഞ്ചടി നീളവും പതിനഞ്ചടി വീതിയുമുള്ള ഭീമന്‍ സ്‌ക്രോളുകള്‍ അണിനിരക്കുന്ന 'കലാ കുംഭ്', എഴുപത്തഞ്ചു വര്‍ഷത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം വിശദീകരിക്കുന്ന പ്രൊജക്ഷന്‍ മാപ്പിംഗ്, സ്‌കൂള്‍ കുട്ടികളെക്കൊണ്ട് രക്തസാക്ഷികളുടെ കഥ പറയിക്കുന്ന 'വീര്‍ ഗാഥ' പരിപാടി, കാണികളുടെ സൗകര്യം കണക്കിലെടുത്തുകൊണ്ട് സ്ഥാപിക്കപ്പെടുന്ന പത്ത് വമ്പന്‍ എല്‍.ഇ.ഡി സ്‌ക്രീനുകള്‍, ബീറ്റിങ് റിട്രീറ്റ് ചടങ്ങില്‍ പങ്കെടുക്കാന്‍ അണിനിരക്കുന്ന ആയിരത്തിലധികം ഡ്രോണുകള്‍ എന്നിങ്ങനെ പലതും ഇത്തവണ പുതുമയാകും. എന്‍സിസി അംഗങ്ങള്‍ നയിക്കുന്ന 'ഷഹീദോം കോ ശത് ശത് നമന്‍' എന്ന പരിപാടിക്ക് നാളെ ആരംഭമാകും. വരും വര്‍ഷങ്ങളിലും അത് നമുക്ക് കാണാനാവും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പത്തുമണിക്ക് പകരം പത്തരയ്ക്കാണ് ഇത്തവണ ചടങ്ങുകള്‍ ആരംഭിക്കുക. പരേഡ് സമയത്തെ ദൃശ്യത മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യമാണ് ഈ സമയമാറ്റത്തിന്റെ ലക്ഷ്യം. സന്ദര്‍ശകരെ പരമാവധി കുറച്ച് കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇത്തവണ ആഘോഷങ്ങള്‍ എല്ലാം തന്നെ നടക്കുക.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.