അശ്വരാജാവ് വിരമിച്ചു: വിരാട് വിശ്വസ്തന്‍, അച്ചടക്കമുള്ളവന്‍; യാത്രയാക്കാന്‍ പ്രസിഡന്റും പ്രധാനമന്ത്രിയും

 അശ്വരാജാവ് വിരമിച്ചു: വിരാട് വിശ്വസ്തന്‍, അച്ചടക്കമുള്ളവന്‍; യാത്രയാക്കാന്‍ പ്രസിഡന്റും പ്രധാനമന്ത്രിയും

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ-റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ രാഷ്ട്രപതിയെ ആനയിച്ചു കൊണ്ടു വരുന്ന പ്രസിഡന്റ്‌സ് ബോഡിഗാര്‍ഡ്‌സ് എന്ന അശ്വരൂഢന്മാരായ പടയാളികള്‍ നമ്മുടെ പാരമ്പര്യത്തിന്റെ പ്രതീകമാണ്. സേനയെ ഏറ്റവും മുന്‍പില്‍ നിന്ന് നയിക്കുന്ന ചാര്‍ജര്‍ ഹോഴ്‌സ് വിരാട് ദീര്‍ഘ കാലത്തെ സേവനത്തിനു ശേഷം ഇന്ന് വിരമിച്ചു.

രണ്ടു ദശലക്ഷത്തിലധികം വരുന്ന ഇന്ത്യന്‍ സൈന്യത്തിലെ ഏറ്റവും കുലീന വിഭാഗമായ പ്രസിഡന്റസ് ബോഡിഗാര്‍ഡ്‌സിന്റെ സ്വകാര്യ അഹങ്കാരമാണ് ഈ അശ്വ രാജാവ്. കുതിരകളുടെ ഇനത്തിലെ മുമ്പനായ ഹനോവെറിയന്‍ ബ്രീഡില്‍ പെട്ട വിരാട് റിപ്പബ്ലിക് ദിന പരേഡിലെ ഏറ്റവും വിശ്വസ്തനായ കുതിരയായാണ് അറിയപ്പെടുന്നത്.

വലിപ്പത്തിനും ഉയരത്തിനും സര്‍വ്വോപരി, അച്ചടക്കത്തിനും പ്രശസ്തനായ വിരാട് കരസേനയുടെ ഭാഗമാവുന്നത് 2003 ലാണ്. അനായാസം പരിപാലിക്കാവുന്നതിനാലും അച്ചടക്കമുള്ളതിനാലും അവന്‍ സംഘത്തെ നയിക്കുന്ന 'ചാര്‍ജര്‍ ഹോഴ്‌സ്' ആയി ഉയര്‍ന്നു.

ടാങ്കര്‍ മെന്‍, പാരാ കമാന്‍ഡോ ട്രെയിനിങ് ലഭിച്ച മിടുക്കരാണ് പ്രസിഡന്റസ് ബോഡിഗാര്‍ഡ്‌സ്. ഇവരോടൊപ്പം 13 തവണ വിരാട് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഈ വര്‍ഷം അവന്റെ അവസാനത്തെ റിപ്പബ്ലിക് ദിന പരേഡില്‍ വിരാടിന്മേല്‍ ആരൂഢനായിരുന്നത് കേണല്‍ അനൂപ് തിവാരിയാണ്.

തലയുയര്‍ത്തി ഭാരതത്തിന്റെ സര്‍വ്വസൈന്യാധിപനെ വണങ്ങിയ അവന്റെ മുഖം കാഴ്ചക്കാരന്റെ മനസില്‍ നിന്നും മായില്ല. ഇക്കഴിഞ്ഞ കരസേനാ ദിനത്തില്‍, ഗാംഭീര്യ പൂര്‍വ്വമുള്ള തന്റെ സേവനത്തിന് ഇന്ത്യന്‍ കരസേന വിരാടിനെ ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് നല്‍കി ആദരിച്ചു.

രാഷ്ട്ര സേവനം പൂര്‍ത്തിയാക്കി വിശ്രമ ജീവിതത്തിലേക്ക് മടങ്ങുന്ന വിരാടിന് യാത്രാ മംഗളങ്ങള്‍ നേരാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ നേരിട്ടത്തിയിരുന്നു. കുതിരയെ തൊട്ടുതലോടി സ്‌നേഹപൂര്‍വ്വമാണ് രാജ്യത്തിന്റെ ഭരണാധികാരികള്‍ വിരാടിനെ യാത്രയാക്കിയത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.