ബംഗളൂരു: റോഡപകടത്തില്‍ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.66 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കര്‍ണാടക ഹൈക്കോടതി. യുവാവിന് സാധാരണഗതിയിലുള്ള വിവാഹം ജീവിതം നയിക്കാന്‍ കഴിയില്ലെന്ന് നിരീക്ഷിച്ചാണ് കോടതി നഷ്ടപരിഹാരം വിധിച്ചിരിക്കുന്നത്. 11 വര്‍ഷം മുന്‍പ് സംഭവിച്ച വാഹനാപകടത്തിലാണ് കോടതിയുടെ വിധി.
ഹാവേരി റാണിബെന്നുര്‍ സ്വദേശിയായ ബസവരാജു എന്ന 24 വയസുകാരനാണ് നഷ്ടപരിഹാരത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. റോഡരികിലൂടെ നടക്കുകയായിരുന്ന യുവാവിനെ ലോറി പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് നിര്‍ദേശിക്കുകയായിരുന്നു. പിന്നീട് പരിക്കേറ്റയാളുടെ ആവശ്യങ്ങളുള്‍പ്പെടെ 3.73 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു.
പിന്നീട് ബസവരാജു ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍, യുവാവിന്റെ നഷ്ടങ്ങള്‍ കണക്കിലെടുത്ത് ഹൈക്കോടതി നഷ്ടപരിഹാരത്തുക 17.68 ലക്ഷം രൂപയായി ഉയര്‍ത്തുകയായിരുന്നു. ബസവരാജു ഹൈക്കോടതിയില്‍ 11.75 ലക്ഷം രൂപമാത്രമായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ അദ്ദേഹത്തിന്റെ അവസ്ഥ പരിഗണിച്ചാണ് കോടതി തുക കൂട്ടി നല്‍കിയത്.
ജസ്റ്റിസ് എസ്.ജി പണ്ഡിറ്റിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് ബസവരാജുവിന് ഇന്‍ഷുറന്‍സ് കമ്പനി 17.66 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവിട്ടത്. പരാതിക്കാരനുണ്ടായ നഷ്ടം പണംകൊണ്ട് നികത്താനാവുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു. യുവാവിന് വിവാഹം കഴിക്കാനുള്ള സാധ്യത നഷ്ടപ്പെട്ടെന്നും ഇദ്ദേഹത്തിനുണ്ടായ വേദനയും കഷ്ടപ്പാടുകളും ഭാവിയില്‍ നികത്താനാവുന്നതല്ലെന്നും പരിഗണിച്ചാണ് നഷ്ടപരിഹാരത്തുക ഉയര്‍ത്തിയതെന്നും കോടതി വ്യക്തമാക്കി.