2022-23 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 8-8.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വ്വേ

2022-23 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 8-8.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വ്വേ

കാര്‍ഷിക മേഖല 3.9 ശതമാനവും വ്യവസായ മേഖല 11.8 ശതമാനവും വളര്‍ച്ച നേടുമെന്ന് സര്‍വേ.

ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം 8 മുതല്‍ 8.5 ശതമാനം വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വ്വേ. ബജറ്റിനു മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ വെച്ച സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കാര്‍ഷിക മേഖല 3.9 ശതമാനവും വ്യവസായ മേഖല 11.8 ശതമാനവും വളര്‍ച്ച നേടുമെന്നും സര്‍വേ പറയുന്നു.

ഭൂരിഭാഗം പേര്‍ക്കും കോവിഡ് പ്രതിരോധ വാക്സിന്‍ ലഭ്യമായതിനാല്‍ സമ്പദ്ഘടനയുടെ തിരിച്ചു വരവിന് വേഗം കൂടുമെന്നും സര്‍വെ വിലയിരുത്തുന്നു. അതേസമയം 2021-22 വര്‍ഷത്തില്‍ യഥാര്‍ത്ഥ ജിഡിപി 9.2 ശതമാനമായിരിക്കുമെന്നും മുന്‍കൂര്‍ കണക്കുകള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മഹാമാരിയുടെ വീണ്ടുമൊരു ആഘാതം അടുത്ത സാമ്പത്തികവര്‍ഷം സമ്പദ്ഘടനയെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. മണ്‍സൂണ്‍ ലഭ്യതയും ആഗോള തലത്തില്‍ വിപണിയിലെ പണലഭ്യത കുറയ്ക്കാനുള്ള കേന്ദ്ര ബാങ്കുകളുടെ നീക്കങ്ങളുമൊക്കെ കണക്കിലെടുത്താണ് ഈ അനുമാനമെന്നും സര്‍വെ പറയുന്നു.

ആഗോള സാഹചര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. മൂന്നാം തരംഗമായി ഒമിക്രോണ്‍ ലോകമെമ്പാടും വ്യാപിക്കുന്ന സമയത്താണ് സാമ്പത്തിക സര്‍വെ തയ്യാറാക്കിയത്. മിക്കവാറും രാജ്യങ്ങളില്‍ പണപ്പെരുപ്പം കുതിച്ചുയര്‍ന്നു. കേന്ദ്ര ബാങ്കുകള്‍ ഉത്തേജന നടപടികളില്‍ നിന്ന് ഘട്ടംഘട്ടമായി പിന്മാറുകയാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ടാണ് വളര്‍ച്ചാ നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.

നിലവിലെ സാമ്പത്തിക സൂചികകള്‍ പ്രകാരം വെല്ലുവിളികളേറ്റെടുക്കാന്‍ രാജ്യത്ത സമ്പദ്ഘടന സജ്ജമാണെന്നും സാമ്പത്തിക സര്‍വെയില്‍ പറുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.