ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ ജയിലുകളിലായി വധശിക്ഷ കാത്ത് കഴിയുന്നവരുടെ എണ്ണം വര്‍ഷം തോറും ഉയരുകയാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ഇതുവരെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ എണ്ണം 488 ആണെന്ന് ഡെത്ത് പെനാല്‍ട്ടി ഇന്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2016 മുതലുള്ള കണക്കുകള്‍ പ്രകാരം, 2021 അവസാനം വരെ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ എണ്ണം വളരെ കൂടുതലാണ്. 2021 ല്‍ മാത്രം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ കണക്കുകളില്‍ 21 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. മുന്‍പ് രാജ്യത്തെ കോടതികള്‍ ഏറ്റവും കൂടുതല്‍ പേരെ വധശിക്ഷയ്ക്ക് വിധിച്ചത് 2004 ല്‍ ആയിരുന്നു.
ആ വര്‍ഷം വിവിധ കോടതികളിലായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത് 563 പേര്‍ക്ക് ആയിരുന്നുവെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട പ്രിസണ്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ കോവിഡ് വ്യാപനവും കോടതികള്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമായതുമാണ് വധശിക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ വൈകാന്‍ കാരണമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2021 ല്‍ രാജ്യത്തെ വിചാരണ കോടതികള്‍ 144 വധശിക്ഷകള്‍ വിധിച്ചപ്പോള്‍ 39 അപ്പീലുകളില്‍ മാത്രമാണ് ഹൈക്കോടതികള്‍ തീരുമാനം എടുത്തത്.
2020 ല്‍ 31 അപ്പീലുകള്‍ തീര്‍പ്പാക്കിയ ഹൈക്കോടതികള്‍ 2021 ല്‍ എട്ട് അപ്പീലുകള്‍ മാത്രമാണ് തീര്‍പ്പാക്കിയത്. രാജ്യത്തെ വിചാരണ കോടതികള്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും കൊലപാതക കേസുകള്‍ക്കും വധശിക്ഷ വിധിക്കുന്ന പ്രവണത വര്‍ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.