റെയില്‍വേ ബജറ്റ്; കേരളത്തിന് അനുവദിച്ചത് 1085 കോടി രൂപ മാത്രം

റെയില്‍വേ ബജറ്റ്; കേരളത്തിന് അനുവദിച്ചത് 1085 കോടി രൂപ മാത്രം

ഡൽഹി : കേന്ദ്ര ബജറ്റിൽ തമിഴ്‌നാട്ടിലെ വിവിധ റെയിൽവേ വികസന പദ്ധതികൾക്കായി 3,865 കോടി രൂപ നീക്കിവച്ചപ്പോൾ സംസ്ഥാനത്തിന്‌ ലഭിച്ചത്‌ 1085 കോടി രൂപ. ദക്ഷിണ റെയിൽവേക്ക്‌ ഇത്തവണത്തെ ബജറ്റിൽ 7,134.56 കോടി രൂപയാണ്‌ ബജറ്റിൽ അനുവദിച്ചതെന്ന്‌ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ എ കെ അഗർവാൾ ഓൺലൈൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തിരുവനന്തപുരം-കന്യാകുമാരി, കോട്ടയം-എറണാകുളം പാത ഇരട്ടിപ്പിക്കലിനാണ് കൂടുതൽ തുകയും മാറ്റിവച്ചിരിക്കുന്നത്. നേരത്തേ പ്രതീക്ഷിച്ചിരുന്ന പല പദ്ധതികളെക്കുറിച്ചും ബജറ്റിൽ പരാമർശമില്ല. കഴിഞ്ഞ വർഷം 871 കോടി രൂപയാണ് സംസ്ഥാനത്തിന് അനുവദിച്ചിരുന്നത്. എട്ടു പദ്ധതികളിലായി 9489 കോടി രൂപയുടെ വികസനമാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് എ.കെ.അഗർവാൾ അറിയിച്ചു.

തിരുവനന്തപുരം-കന്യാകുമാരി(86.56 കി.മീ.)- 393.5 കോടി, കുറുപ്പന്തറ-ചിങ്ങവനം (26.54 കി.മീ.)- 50.94 കോടി, ചെങ്ങന്നൂർ-ചിങ്ങവനം (26.5 കി.മീ.) - 11.99 കോടി), അമ്പലപ്പുഴ-ഹരിപ്പാട് (18.13 കി.മീ.)- 10.16 കോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്. കൊല്ലം- തിരുനെൽവേലി ഗേജ് മാറ്റത്തിന് 10 കോടിയും മാറ്റിവച്ചിട്ടുണ്ട്.

നാലു പാതകളുടെ വൈദ്യുതീകരണത്തിനും തുക അനുവദിച്ചിട്ടുണ്ട്. മുതലമട-പാലക്കാട്- 12.42 കോടി, ഷൊർണ്ണൂർ- നിലമ്പൂർ- 47.73 കോടി, കൊല്ലം- പുനലൂർ- 20.07 കോടി, ആര്യങ്കാവ് - പുനലൂർ- 18.90 കോടി എന്നിങ്ങനെയാണ് വൈദ്യുതീകരണത്തിന് തുകയനുവദിച്ചിട്ടുള്ളത്. പാതകളുടെ സുരക്ഷാസംവിധാനത്തിന് എട്ടു കോടിയും സിഗ്നൽ ആധുനികവത്കരണത്തിന് 29.2 കോടിയും അനുവദിച്ചിട്ടുണ്ട്. മുപ്പതോളം സ്റ്റേഷനുകളിൽ യാത്രക്കാർക്കായി ലിഫ്റ്റുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും തുക വകയിരുത്തി. തിരുവനന്തപുരം കൊച്ചുവേളിയിലെ ടെർമിനൽ വികസനത്തിന് തുക അനുവദിച്ചിട്ടുണ്ട്.
കേരളത്തിന്‌ 1085 കോടി രൂപയാണ്‌ അനുവദിച്ചതെന്നും മുൻവർഷത്തേക്കാൾ ഉയർന്ന തുകയാണ്‌ ഇതെന്നും എ കെ അഗർവാൾ പറഞ്ഞു. തിരുവനന്തപുരം–-കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന്‌ 393.50 കോടി രൂപയും കുറുപ്പന്തറ–-ചിങ്ങവനം പാതയ്‌ക്കായി 50.94 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. വൈദ്യുതീകരണ ജോലികൾക്കായി 100.66 കോടി രൂപയും അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്‌ പുതിയ പാതകളോ സംസ്ഥാനം ആവശ്യപ്പെട്ട പദ്ധതികൾക്കുള്ള വിഹിതമോ ഇത്തവണ കിട്ടിയില്ല. പാത ഇരട്ടിപ്പിക്കൽ ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ പൂർത്തീകരിക്കാൻ ആവശ്യമായ ഫണ്ടും ഇത്തവണ ലഭിച്ചില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.