ലത മങ്കേഷ്‌കറുടെ സംസ്‌കാരം 6.30 ന് ശിവാജി പാര്‍ക്കില്‍; പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുക്കും

ലത മങ്കേഷ്‌കറുടെ സംസ്‌കാരം 6.30 ന് ശിവാജി പാര്‍ക്കില്‍; പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുക്കും

മുംബൈ: അന്തരിച്ച പ്രശസ്ത ഗായിക ലത മങ്കേഷ്‌കറുടെ സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വൈകുന്നേരം 6.30 ന് മുംബൈ ശിവാജി പാര്‍ക്കില്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി, മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.

മുംബെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ നിന്ന് ഭൗതികശരീരം വസതിയിലെത്തിച്ചു. സിനിമാ പ്രവര്‍ത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമടക്കം സന്ദര്‍ശകരുടെ ഒരു വലിയ നിരതന്നെ പ്രിയ ഗായികയുടെ വസതിയിലേക്ക് ഒഴുകിയെത്തി.

കോവിഡ് ബാധയെ തുടര്‍ന്ന് ജനുവരി എട്ടിനാണ് ലതയെ ആശുപത്രിയില്‍ പ്രവേശിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കോവിഡിന് പിന്നാലെ ന്യുമോണിയ കൂടി പിടിപെട്ടതാണ് രോഗം ഗുരുതരമാക്കിയത്. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.

പതിമൂന്നാം വയസില്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്ന ലതാ മങ്കേഷ്‌കര്‍ നിരവധി ഇന്ത്യന്‍ ഭാഷകളിലായി 30,000ത്തിലധികം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഭാരതരത്‌നം, പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം തുടങ്ങിയ വിശിഷ്ട പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.