രണ്ടാം ഡോസ് വാക്സിനെടുക്കാത്തവര്‍ ആറര കോടി; ഇവരെ കണ്ടെത്തി വാക്സിന്‍ നല്‍കണമെന്ന് കേന്ദ്രം

രണ്ടാം ഡോസ് വാക്സിനെടുക്കാത്തവര്‍ ആറര കോടി; ഇവരെ കണ്ടെത്തി വാക്സിന്‍ നല്‍കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രണ്ടാം ഡോസ് വാക്‌സിനെടുക്കാതെ ആറരക്കോടി പേര്‍ ഇന്ത്യയിലുണ്ടെന്ന് ആരോഗ്യ മന്ത്രാലയം. ഇതോടെ വാക്‌സിന്‍ എടുക്കാതെ മാറി നില്‍ക്കുന്നവരെ കണ്ടെത്തി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. 

കുത്തിവെപ്പെടുത്തവരുടെ വിവരങ്ങള്‍ ജില്ലാതലം മുതലുള്ള അധികൃതര്‍ക്ക് കോവിന്‍ പോര്‍ട്ടലില്‍ നിന്ന് നേരിട്ട് ശേഖരിക്കാനാകും.
രണ്ടാം ഡോസ് കുത്തിവെപ്പെടുക്കേണ്ട കാലാവധി കഴിഞ്ഞ ശേഷവും വാക്‌സിനേഷന് വിധേയരാകാത്തവരെ പോര്‍ട്ടല്‍ പരിശോധിച്ച് കണ്ടെത്തണം. ഫോണ്‍ നമ്പര്‍ ശേഖരിക്കണം. അവരുടെ വീടുകളില്‍ ജനപ്രതിനിധികളും ആരോഗ്യപ്രവര്‍ത്തകരും നേരിട്ടെത്തി വാക്‌സിനേഷന്റെ ഗുണഫലങ്ങളെക്കുറിച്ച് ബോധവത്കരിച്ച് കുത്തിവെപ്പ് എടുപ്പിക്കണം. ആവശ്യമെങ്കില്‍ അവര്‍ക്കായി പ്രത്യേക വാക്‌സിന്‍ യജ്ഞം നടത്തണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

മാത്രമല്ല രണ്ടു ഡോസും എടുത്താലേ വാക്‌സിനേഷന്‍ പൂര്‍ത്തിയാവുകയുള്ളൂവെന്നും അവരെ ബോധിപ്പിക്കണം. കൃത്യമായ ഇടവേളകളില്‍ വാക്‌സിന്‍ എടുത്തെങ്കില്‍മാത്രമേ ഫലപ്രാപ്തിയുണ്ടാവുകയുള്ളൂവെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. ഇന്ത്യയില്‍ വാക്‌സിനേഷന് അര്‍ഹതയുള്ള 94 കോടി മുതിര്‍ന്നവരാണുള്ളത്. അതേസമയം ആദ്യഡോസ് കോവിഡ് വാക്‌സിനെടുത്തവരുടെ എണ്ണം നൂറുശതമാനത്തോട് അടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.