ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി, ജലസേചനത്തിന് വൈദ്യുതി സൗജന്യം; വമ്പന്‍ വാഗ്ദാനങ്ങളുമായി ബി.ജെ.പി പ്രകടന പത്രിക

ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി, ജലസേചനത്തിന് വൈദ്യുതി സൗജന്യം; വമ്പന്‍ വാഗ്ദാനങ്ങളുമായി ബി.ജെ.പി പ്രകടന പത്രിക

ലക്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ബി.ജെ.പി പുറത്തിറക്കി. കര്‍ഷകര്‍ക്ക് ജലസേചന ആവശ്യങ്ങള്‍ക്ക് സൗജന്യ വൈദ്യുതി, ഒരു കുടുംബത്തില്‍ ചുരുങ്ങിയത് ഒരാള്‍ക്ക് ജോലി തുടങ്ങി വമ്പന്‍ വാഗ്ദാനങ്ങളാണ് പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ലവ് ജിഹാദ് കുറ്റം തെളിയിക്കപ്പെട്ടാല്‍ കുറഞ്ഞത് പത്തു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

ലക്നൗവില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പത്രിക പുറത്തിറക്കിയത്. നേരത്തെ ഫെബ്രുവരി ആറിന് പ്രകടന പത്രിക പുറത്തിറക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഗായിക ലതാ മങ്കേഷ്‌കറുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍
ചടങ്ങ് മാറ്റിവെക്കുകയായിരുന്നു.

ഇതൊന്നും കൂടാതെ ഹോളിക്കും ദീപാവലിക്കും സ്ത്രീകള്‍ക്ക് ഓരോ സൗജന്യ ഗ്യാസ് സിലിണ്ടര്‍, അറുപതു വയസു കഴിഞ്ഞ സ്ത്രീകള്‍ക്ക് പൊതുഗതാഗത സംവിധാനങ്ങളില്‍ സൗജന്യയാത്ര, കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ ഇരുചക്ര വാഹനം തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്. ഒപ്പം സംസ്ഥാനത്തെ പ്രതിശീര്‍ഷ വരുമാനം ഇരട്ടിയാക്കും, പത്തുലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കും, വിധവാ പെന്‍ഷന്‍ 800-ല്‍ നിന്ന് 1,500 രൂപയായി ഉയര്‍ത്തും തുടങ്ങിയ വാഗ്ദാനങ്ങളും പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.