തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോഡി ഇന്ന് പഞ്ചാബില്‍; പ്രതിഷേധിക്കുമെന്ന് കര്‍ഷകര്‍, കനത്ത സുരക്ഷ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോഡി ഇന്ന് പഞ്ചാബില്‍; പ്രതിഷേധിക്കുമെന്ന്  കര്‍ഷകര്‍, കനത്ത സുരക്ഷ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് പഞ്ചാബിലെത്തും. മോഡിക്കെതിരെ പ്രതിഷേധിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. ഇതേതുടർന്ന് പ്രധാനമന്ത്രിക്ക് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഇന്നും 16, 17 തിയതികളിലുമായി മാള്‍വ, ദോബ, മജ എന്നീ മൂന്ന് മേഖലകള്‍ ഉള്‍ക്കൊള്ളുന്ന റാലികളിലാണ് നരേന്ദ്ര മോഡി പ്രസംഗിക്കുന്നത്. ഇന്ന് ജലന്തറിലും 16ന് പത്താന്‍ കോട്ടിലും 17ന് അബോഹറിലുമാണ് ആദ്യ റാലികള്‍. ജലന്തര്‍, കപൂര്‍ത്തല, ഭട്ടിന്‍ഡ എന്നീ മേഖലകളിലെ 27 നിയമസഭാ മണ്ഡലങ്ങളില്‍ ബുധനാഴ്ച നടത്താനിരുന്ന നരേന്ദ്ര മോഡിയുടെ വെര്‍ച്വല്‍ റാലി റദ്ദാക്കിയ ശേഷമാണ് ഇന്നും 16,17 തിയതികളിലുമായി നടക്കുന്ന റാലികളില്‍ അദ്ദേഹം പങ്കെടുക്കുമെന്നറിയിച്ചത്.

പ്രധാനമന്ത്രി കടന്ന് പോകുന്ന വഴികളില്‍ കരിങ്കൊടി കാണിക്കുമെന്നും അദ്ദേഹത്തിന്റെ കോലം കത്തിക്കുമെന്നുമാണ് എസ്.കെ.എമ്മിന്റെ പ്രഖ്യാപനം. എന്നാല്‍ റോഡ് ഉപരോധിക്കില്ലെന്ന് ബര്‍ണാലയിലെ തര്‍ക്ഷീല്‍ ഭവനില്‍ നടന്ന സംഘടനകളുടെ യോഗത്തിന് ശേഷം കര്‍ഷക നേതാവ് ഗുര്‍ ഭക്ഷ് സിംഗ് പറഞ്ഞു.

കര്‍ഷക സംഘടനകള്‍ നടത്തിയ സമരം പിന്‍വലിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിലുള്ള പ്രതിഷേധം പ്രകടിപ്പിക്കാനാണ് കോലം കത്തിക്കലും കരിങ്കൊടി കാട്ടലുമെന്ന് ഗുര്‍ഭക്ഷ് സിംഗ് പറഞ്ഞു. കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാനോ മിനിമം താങ്ങുവില കമ്മിറ്റി രൂപീകരിക്കാനോ കേന്ദ്രസര്‍ക്കാര്‍ തയാറായില്ലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.