ന്യൂഡല്‍ഹി: രാജ്യത്ത് 54 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. സ്വകാര്യതാ ലംഘനവും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് നടപടി.
ടെന്‍സെന്റ്, ആലിബാബ, നെറ്റ് ഈസ് തുടങ്ങിയ മുന്‍നിര ചൈനീസ് ടെക്‌നോളജി കമ്പിനികളുടെ ആപ്പുകള്‍ ഉള്‍പ്പെടെയാണിത്. അതേസമയം ടിക് ടോക് ഉള്‍പ്പെടെ നിരവധി ചൈനീസ് ആപ്പുകള്‍ 2020ല്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതില്‍ പലതും പുതിയ പേരുകളില്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയ പശ്ചാത്തലത്തിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ പുതിയ നടപടി.
ഇന്ത്യക്കാരുടെ സ്വകാര്യതാ വിവരങ്ങള്‍ ഈ ആപ്പുകള്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കു കൈമാറുന്നുണ്ടെന്നാണ് സർക്കാർ വിലയിരുത്തുന്നത്. ഈ ആപ്പുകള്‍ ഇന്ത്യയില്‍ ലഭ്യമാക്കരുതെന്ന് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ഉള്‍പ്പെടെയുള്ള ആപ് സ്റ്റോറുകള്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇന്‍ഫൊര്‍മഷന്‍ ടെക്‌നോളജി ആക്ടിലെ 69 എ വകുപ്പ് അനുസരിച്ചാണ് നടപടി.