ഹിജാബ് അനുവദിക്കാത്തതില്‍ പ്രതിഷേധം; കര്‍ണാടകയില്‍ വിദ്യാര്‍ഥിനികള്‍ പരീക്ഷ ബഹിഷ്‌കരിച്ചു

ഹിജാബ് അനുവദിക്കാത്തതില്‍ പ്രതിഷേധം; കര്‍ണാടകയില്‍ വിദ്യാര്‍ഥിനികള്‍ പരീക്ഷ ബഹിഷ്‌കരിച്ചു

ബെംഗളൂരു: സ്കൂളിൽ ഹിജാബ് ധരിച്ച് പ്രവേശിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് കർണാടകയിൽ പരീക്ഷ ബഹിഷ്കരിച്ച് വിദ്യാർഥിനികൾ. കുടകിൽ 30 വിദ്യാർഥികളും ശിവമോഗയിൽ 13 വിദ്യാർഥികളുമാണ് പരീക്ഷ ബഹിഷ്കരിച്ചത്.

ബോർഡ് പരീക്ഷയ്ക്കു മുമ്പുള്ള മോഡൽ പരീക്ഷകളാണ് ഇപ്പോൾ നടക്കുന്നത്. ഹിജാബ് വിഷയത്തിൽ വിധി വരുംവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്നാണ് കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോടതിയുടെ ഉത്തരവ് അനുസരിക്കണമെന്ന് വിദ്യാർഥിനികൾക്ക് കർണാടകയിലെ സ്കൂളുകൾ നേരത്തെതന്നെ നിർദേശം നൽകിയിരുന്നു.

അടച്ചുപൂട്ടിയ സ്കൂളുകൾ ഇന്ന് തുറന്നപ്പോൾ ചിലർ ഹിജാബും ബുർഖയും ധരിച്ചെത്തുകയായിരുന്നു. ഇതോടെ സ്കൂൾ അധികൃതർ ഇടപെടുകയും ഹിജാബും ബുർഖയും അഴിച്ചുമാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് സമ്മതിക്കാതിരുന്ന കുറച്ച് വിദ്യാർത്ഥികൾ വീട്ടിലേക്കുതന്നെ തിരിച്ചുപോയി. എന്നാൽ ഹിജാബ് ധരിച്ചെത്തിയവരെ മറ്റു ചില കുട്ടികളെ പരീക്ഷ എഴുതാൻ സ്കൂൾ അധികൃതർ അനുവദിച്ചില്ല.

ഹിജാബിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മൂന്ന് ദിവസം അടച്ചിടാൻ നിർബന്ധിതരായിരുന്നു. ഉഡുപ്പി ജില്ലയിലെ സർക്കാർ കോളേജുകളിൽ പഠിക്കുന്ന ഒരു കൂട്ടം മുസ്ലിം പെൺകുട്ടികളാണ് ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചതിനെതിരെ കോടതിയെ സമീപിച്ചത്.

കർണാടക ഹൈക്കോടതിയിലെത്തിയ ഹിജാബ് വിഷയം നിലവിൽ വിശാല ബെഞ്ചിന്റെ പരിഗണനയിലാണുള്ളത്. ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിന്റെ ബെഞ്ചാണ് വിഷയം വിശാല ബെഞ്ചിലേക്ക് കൈമാറിയത്.




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.