ന്യുഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് വീണ്ടും വിവാദമാകുന്നു. രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന ആവശ്യമുയര്‍ത്തി ബിജെപി നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് വിവാദം വീണ്ടും തലപൊക്കിയത്. കേന്ദ്രമന്ത്രി ഗിരിരാജ് സിംങ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംങ് ധാമി എന്നിവരടക്കമുള്ളവരാണ് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഉത്തരാഖണ്ഡില്‍ ഭരണം നിലനിര്‍ത്തിയാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് പോലും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സംഘപരിവാര്‍ ശക്തികള്‍ ഏറെക്കാലമായി ഉയര്‍ത്തുന്ന ആവശ്യം കൂടിയാണിത്. ഭാവിയില്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഒരു പൊതു സിവില്‍ കോഡിലേക്ക് മാറണമെന്നതാണ് ഭരണഘടനാ നിര്‍മ്മാതാക്കള്‍ പോലും ലക്ഷ്യമിട്ടിരുന്നതെന്നാണ് ഇവരുടെ വാദം.
ഏകീകൃത സിവില്‍ കോഡില്‍ വ്യത്യസ്ത വിശ്വാസങ്ങളിലുള്ള ആളുകള്‍ക്ക് വ്യത്യസ്ത വ്യക്തി നിയമങ്ങള്‍ അനുവദിക്കുന്നതിന് പകരം എല്ലാ ഇന്ത്യക്കാര്‍ക്കും ഒരേപോലുള്ള അവകാശം ലഭിക്കുമെന്നും ഇവര്‍ പറയുന്നു. വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ എന്നിവയെല്ലാം നിയന്ത്രിക്കുന്ന ഒരു പൊതു സ്വഭാവം ഇതിലൂടെ ഉണ്ടാകുമെന്നുമാണ് വാദം.
വിവിധ ഗോത്രങ്ങളിലോ ജാതികളിലോ മതങ്ങളിലോ സമുദായങ്ങളിലോ പെട്ടവരായാലും എല്ലാവര്‍ക്കും ബാധകമാകുന്ന നിയമം ഉണ്ടാകുന്നത് നല്ലതാണെന്ന വാദവും ഉയരുന്നുണ്ട്. വിവിധ വ്യക്തി നിയമങ്ങളിലെ, പ്രത്യേകിച്ച് വിവാഹമോചനവും വിവാഹവും സംബന്ധിച്ച വൈരുദ്ധ്യങ്ങള്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്നും ഇവര്‍ ചൂണ്ടികാട്ടുന്നു.
ആര്‍ട്ടിക്കിള്‍ 44 പ്രകാരം വിഭാവനം ചെയ്യുന്ന ഒരു ഏകീകൃത സിവില്‍ കോഡിന്റെ ആവശ്യകത സുപ്രീം കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു.