12-18 വരെ പ്രായക്കാര്‍ക്ക് കോര്‍ബെവാക്‌സ് നല്‍കാന്‍ ഡി.സി.ജി.ഐ ശുപാര്‍ശ; ഗര്‍ഭിണികള്‍ക്കും നല്‍കാം

12-18 വരെ പ്രായക്കാര്‍ക്ക് കോര്‍ബെവാക്‌സ് നല്‍കാന്‍ ഡി.സി.ജി.ഐ ശുപാര്‍ശ; ഗര്‍ഭിണികള്‍ക്കും നല്‍കാം

ന്യൂഡൽഹി: രാജ്യത്ത് 12-18 വരെ പ്രായക്കാർക്ക് കോവിഡ് വാക്സിനായ കോർബെവാക്സ് നൽകാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) ശുപാർശ ചെയ്തു.15 വയസിന് താഴെയുള്ളവരിൽ ഉപയോഗാനുമതി ലഭിക്കുന്ന ഇന്ത്യയിലെ മൂന്നാമത്തെ വാക്സിനാണിത്. ബയോളജിക്കൽ-ഇയാണ് നിർമാതാക്കൾ.

ഇന്ത്യ പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആർ.ബി.ഡി. പ്രോട്ടീൻ വാക്സിനും കോർബെവാക്സാണ്. 28 ദിവസത്തെ ഇടവേളകളിൽ രണ്ട് ഡോസുകളാണുള്ളത്. ഫലപ്രാപ്തി 90 ശതമാനത്തിലേറെയാണെന്ന് മരുന്നുകമ്പനി അവകാശപ്പെടുന്നു. തോളിലാണ് കുത്തിവെക്കുന്നത്. സാധാരണ റഫ്രിജറേറ്റർ തണുപ്പിൽ വാക്സിൻ സൂക്ഷിക്കാം. നികുതിയില്ലാതെ 145 രൂപയാണ് ഒരു ഡോസിന് വില.

എല്ലാ പ്രായക്കാരിലും ഒരുപോലെ ഫലപ്രദമായ ഈ വാക്സിൻ കോവിഡ് പ്രതിരോധിക്കാനുള്ള മികച്ച മരുന്നാണെന്ന് ദേശീയ സാങ്കേതികവിദഗ്ധ സമിതി അധ്യക്ഷൻ ഡോ. എൻ.കെ. അറോറ പറഞ്ഞു. മുതിർന്നവർക്കുള്ള കോർബെവാക്സിൻ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നൽകാമെന്ന് ദേശീയ സാങ്കേതിക ഉപദേശകസമിതി ശുപാർശ ചെയ്തു.

ഭാരത് ബയോടെക്കിന്റെ കോവാക്സിൻ (രണ്ട് ഡോസ്) , സൈഡസ് കാഡിലയുടെ സൈക്കോവ്-ഡി (മൂന്ന് ഡോസ്) എന്നിവയാണ് 12 വയസിന് മുകളിലുള്ളവരിൽ ഉപയോഗാനുമതി ലഭിച്ച മറ്റു വാക്സിനുകൾ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.