ഹിജാബ് ധരിച്ചവര്‍ ക്ലാസിന് പുറത്ത് തന്നെ; കര്‍ണാടകയില്‍ പലയിടത്തും സംഘര്‍ഷം

ഹിജാബ് ധരിച്ചവര്‍ ക്ലാസിന് പുറത്ത് തന്നെ; കര്‍ണാടകയില്‍ പലയിടത്തും സംഘര്‍ഷം

ബെംഗ്‌ളൂരു: കര്‍ണാടകയിലെ ഡിഗ്രി കോളജുകളില്‍ മതപരമായ വേഷത്തിനു വിലക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടും ഉഡുപ്പിയിലെ ഡിഗ്രി കോളജില്‍ ഹിജാബ് ധരിച്ച 60 വിദ്യാര്‍ഥിനികളെ ക്ലാസില്‍ കയറ്റിയില്ലെന്ന് പരാതി. സംസ്ഥാനത്ത് പലയിടങ്ങളിലായി ഒട്ടേറെ പ്രീ യൂണിവേഴ്‌സിറ്റി (പിയു) കോളജുകളില്‍ വിദ്യാര്‍ഥിനികളെ മടക്കി അയച്ചത് സംഘര്‍ഷത്തിന് ഇടയാക്കി.

ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിലുള്ള സ്‌കൂളുകളിലും ഹൈക്കോടതിയുടെ അന്തിമ വിധി വരും വരെ മതപരമായ വേഷങ്ങള്‍ക്ക് വിലക്ക് ബാധകമാണെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. ഇത്തരം സ്‌കൂളുകളില്‍ ഹിജാബ് അനുവദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. ജി.ശങ്കര്‍ മെമ്മോറിയല്‍ വനിതാ ഫസ്റ്റ് ഗ്രേഡ് കോളജിലാണ് ഹിജാബ് ധരിച്ചവരെ തടഞ്ഞത്.

ബെളഗാവി പാരാ മെഡിക്കല്‍ കോളജില്‍ ഹിജാബ് വിലക്ക് ചോദ്യം ചെയ്യാനെത്തിയ ആറ് പേരെ കസ്റ്റഡിയിലെടുത്തു. ശിവമൊഗയില്‍ 20 വിദ്യാര്‍ഥിനികള്‍ കോളജിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. കൂടാതെ വിജയപുര പിയു കോളജില്‍ 20 വിദ്യാര്‍ഥിനികള്‍ പരീക്ഷയെഴുതാതെ മടങ്ങി. ഒരു കോളജില്‍ പിയു പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവച്ചു. ചില കോളജുകള്‍ക്ക് അവധി നല്‍കി. രാമനഗരയിലും ഹുബ്ബള്ളിയിലും വിദ്യാലയങ്ങള്‍ക്കു ചുറ്റും നിരോധനാജ്ഞ ഏര്‍പ്പെടുത്തി. മിക്കയിടത്തും രക്ഷിതാക്കള്‍ക്കൊപ്പമാണ് വിദ്യാര്‍ഥികള്‍ എത്തിയത്. കനത്ത പൊലീസ് സുരക്ഷയിലാണ് വിദ്യാലയങ്ങള്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.