ഫ്രാന്‍സിസ് മാര്‍പാപ്പയുമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി സാംബിയന്‍ പ്രസിഡന്റ്

 ഫ്രാന്‍സിസ് മാര്‍പാപ്പയുമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി സാംബിയന്‍ പ്രസിഡന്റ്

വത്തിക്കാന്‍ സിറ്റി: സാംബിയയുടെ പ്രസിഡന്റ് ഹക്കൈന്‍ഡെ ഹിചിലേമ വത്തിക്കാന്‍ സന്ദര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഹിചിലേമയ്ക്ക് മാര്‍പാപ്പ ഊഷ്മളമായ സ്വീകരണം നല്‍കി. മാര്‍പാപ്പയുമായി സംസാരിച്ചശേഷം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍പിയട്രോ പരോളിന്‍, രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ ചുമതലയുള്ള അണ്ടര്‍സെക്രട്ടറി മോണ്‍സിഞ്ഞോര്‍ മിറോസ്ലാവ് വാചോവ്‌സ്‌കി എന്നിവരുമായി പ്രസിഡന്റ് ദീര്‍ഘമായ ആശയവിനിമയം നടത്തി.

രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ അവസ്ഥയുടെ വശങ്ങളും സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍ സഭയുടെ മൂല്യവത്തായ സംഭാവനകളും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ 'ഹൃദയം തുറന്ന ചര്‍ച്ചകള്‍' നടന്നെന്ന് വത്തിക്കാന്‍ കാര്യാലയത്തിന്റെ പ്രസ് ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.'പരസ്പര ബഹുമാനത്തോടെയുള്ള സഹകരണത്തിന്റെ അനുബന്ധ അടയാളമായി' കോവിഡ്-19 വാക്സിനുകളും ചികിത്സയും രാജ്യത്ത് എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് സാംബിയയും വത്തിക്കാനും തമ്മിലുള്ള ഒരു ഉഭയകക്ഷി കരാറിന്റെ കരട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടും ചര്‍ച്ച നടന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസിഡന്റ് ഹിചിലേമയ്ക്ക് 'നോഹയോടൊപ്പം ദൈവം സൃഷ്ടികള്‍ക്കും എല്ലാ മനുഷ്യര്‍ക്കും രക്ഷാമാര്‍ഗം തുറക്കുന്നു' എന്നു രേഖപ്പെടുത്തിയ നോഹയുടെ ബൈബിള്‍ രൂപത്തിന്റെ മൊസൈക്ക് സമ്മാനിച്ചു. 2022-ലെ സമാധാന സന്ദേശം ഉള്‍പ്പെടെയുള്ള രേഖകളുടെയും ഒരു ശേഖരവും പ്രസിഡന്റിന് നല്‍കി.സാംബിയയിലെ സാധാരണ സംഗീതോപകരണങ്ങളെ പ്രതിനിധീകരിക്കുന്ന മരത്തിലും ചെമ്പിലും ഉള്ള ഒരു ശില്‍പം മാര്‍പാപ്പയ്ക്ക് പ്രസിഡന്റ് സമ്മാനിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.