'ഹിജാബിനേക്കാള്‍ പ്രധാനമാണ് വിദ്യാഭ്യാസം; സമുദായം അത് മനസിലാക്കണം': മുസ്ലീം രാഷ്ട്രീയ മഞ്ച്

 'ഹിജാബിനേക്കാള്‍ പ്രധാനമാണ് വിദ്യാഭ്യാസം; സമുദായം അത് മനസിലാക്കണം': മുസ്ലീം രാഷ്ട്രീയ മഞ്ച്


ന്യൂഡല്‍ഹി: കര്‍ണാടകയില്‍ വിവാദമായി മാറിയ ഹിജാബ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മുസ്ലീം രാഷ്ട്രീയ മഞ്ച്. യാഥാസ്ഥിതിക ചിന്തകളില്‍ നിന്നും മുക്തരാകാനും വിദ്യാഭ്യാസം എന്നത് ഹിജാബിനേക്കാളും പ്രധാനമാണെന്ന് മനസിലാക്കാനുമാണ് സമുദായത്തോട് മുസ്ലീം രാഷ്ട്രീയ മഞ്ച് ആഹ്വാനം ചെയ്തിരിക്കുന്നത്. ആര്‍എസ്എസ് ബന്ധമുള്ള സംഘടനയാണ് മുസ്ലീം രാഷ്ട്രീയ മഞ്ച് (എംആര്‍എം).

ഇന്ത്യയില്‍ നിരക്ഷരത കൂടുതല്‍ മുസ്ലീം സമുദായത്തിലാണ്. 43 ശതമാനം. ഇതുപോലെ തൊഴിലില്ലായ്മ നിരക്കും വളരെ ഉയര്‍ന്നതാണെന്ന് സംഘടന പറയുന്നു. എന്തുകൊണ്ടാണ് ഏറ്റവും കുറഞ്ഞ സാക്ഷരതയുള്ളതെന്ന് മുസ്ലീങ്ങള്‍ ചിന്തിക്കണം. ഇന്ത്യയിലെ മുസ്ലീങ്ങള്‍ പുരോഗമനപരമായ സമീപനമാണ് സ്വീകരിക്കേണ്ടത്. വേണ്ടത് പുസ്തകമാണ്, ഹിജാബല്ലെന്ന് മനസിലാക്കണമെന്നും എംആര്‍എം ദേശീയ കണ്‍വീനര്‍ ഷാഹിദ് സയീദ് പറഞ്ഞു.

ഇന്ത്യയിലെ മൊത്തം മുസ്ലീം ജനസംഖ്യയെടുത്താല്‍ അതില്‍ 2.75 ശതമാനം മാത്രമാണ് ബിരുദധാരികളോ അതിനു മുകളിലുള്ള വിദ്യാഭ്യാസമോ ഉള്ളവര്‍. ഇവരില്‍ സ്ത്രീകളുടെ ശതമാനം വെറും 36.65 ശതമാനമാണ്. വിദ്യാലയങ്ങളില്‍ നിന്നും മുസ്ലീങ്ങള്‍ക്കിടയിലെ കൊഴിഞ്ഞുപോക്ക് ഏറ്റവും ഉയര്‍ന്നതാണെന്നും ഗ്രാമപ്രദേശങ്ങളിലെ പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ആണ്‍കുട്ടികളേക്കാള്‍ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ മുത്തലാഖ് റദ്ദാക്കിയതും അത് ക്രിമിനല്‍വല്‍ക്കരിച്ചതും മുസ്ലീം സ്ത്രീകളെ ആചാരത്തിന്റെ വേദനയില്‍ നിന്ന് മോചിപ്പിച്ചതായി എംആര്‍എം കണ്‍വീനര്‍ പറഞ്ഞു. ഈ നിയമം വന്നതിന് ശേഷം ധാരാളം മുസ്ലീം സ്ത്രീകള്‍ക്ക് ആശ്വാസം ലഭിച്ചു. അവരുടെ കുടുംബത്തിന് അന്തസോടെ ജീവിക്കാനുള്ള അവകാശം ലഭിച്ചതായും ഷാഹിദ് സയീദ് പറഞ്ഞു.




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.