'ഉക്രെയ്‌നിലെ യുദ്ധഭീഷണി ഹൃദയത്തെ വേദനിപ്പിക്കുന്നു'; സ്ഥാപിത താല്‍പ്പര്യങ്ങളെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

  'ഉക്രെയ്‌നിലെ യുദ്ധഭീഷണി ഹൃദയത്തെ വേദനിപ്പിക്കുന്നു'; സ്ഥാപിത താല്‍പ്പര്യങ്ങളെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ


വത്തിക്കാന്‍ സിറ്റി: 'ഉക്രെയ്‌നിലെ യുദ്ധഭീഷണി എന്റെ ഹൃദയത്തില്‍ വലിയ വേദനയുണ്ടാക്കുന്നു'-ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. രാജ്യങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തെ അസ്ഥിരപ്പെടുത്തുകയും അന്താരാഷ്ട്ര നിയമങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന നടപടികളെ ബുധനാഴ്ചത്തെ പ്രതിവാര പൊതു സദസ്സിനു ശേഷമുള്ള സന്ദേശത്തില്‍ മാര്‍പാപ്പ അപലപിച്ചു.ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലങ്ങളെക്കുറിച്ച് 'ദൈവമുമ്പാകെ മനഃസാക്ഷിയെ ഗൗരവമായി പരിശോധിക്കാന്‍' രാഷ്ട്രീയക്കാരോട് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു.

മാര്‍ച്ച് 2 ന് വിഭൂതി ബുധനാഴ്ച സമാധാനത്തിനായുള്ള ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും അന്താരാഷ്ട്ര ദിനമായി മാര്‍പാപ്പ പ്രഖ്യാപിച്ചു. 'അക്രമത്തിന്റെ പൈശാചികമായ വിവേകശൂന്യതയെ' അപലപിച്ച ശേഷം യുദ്ധത്തിന്റെ ഭ്രാന്തില്‍ നിന്ന് ലോകത്തെ രക്ഷിക്കാന്‍ സമാധാന രാജ്ഞിയായ പരിശുദ്ധ മറിയത്തിന്റെ ഇടപെടലിനായി മാര്‍പാപ്പ പ്രാര്‍ത്ഥിക്കുകയും ചെയ്തു.'ഉക്രെയ്‌നിലെ സ്ഥിതിഗതികള്‍ വഷളായത്് പക്ഷപാതപരമായ താല്‍പ്പര്യങ്ങളാലാണ്.'

ഇത് രണ്ടാം തവണയാണ് ഉക്രെയ്‌നില്‍ സമാധാനം കൈവരാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അന്താരാഷ്ട്ര പ്രാര്‍ത്ഥനാ ദിനം ആചരിക്കുന്നത്. ജനുവരി 26 നായിരുന്നു ആദ്യത്തേത്.കിഴക്കന്‍ ഉക്രെയ്നിലെ വിഘടനവാദി മേഖലകളിലേക്ക് സൈന്യത്തെ അയച്ചുകൊണ്ടും പിരിഞ്ഞുപോയ ഡൊണെറ്റ്സ്‌ക്, ലുഹാന്‍സ്‌ക് പ്രദേശങ്ങളെ സ്വതന്ത്ര റിപ്പബ്ലിക്കുകളായി അംഗീകരിച്ചുകൊണ്ടും റഷ്യ അന്താരാഷ്ട്ര നിയമം നഗ്‌നമായി ലംഘിച്ചതായി അമേരിക്കയും സഖ്യകക്ഷികളും ആരോപിച്ചിരുന്നു.റഷ്യക്കെതിരെ ശക്തമായ ഉപരോധ നടപടികളും ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.