ന്യൂഡൽഹി: റഷ്യ- ഉക്രെയ്‌ൻ സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആശങ്കപ്പെടേണ്ടെന്നും ഇന്ത്യയിലേക്ക് തിരിക്കുന്നതിനായി കൂടുതല്‍ വിമാനങ്ങള്‍ ഒരുക്കുമെന്നും ഇന്ത്യന്‍ എംബസി.
വിമാന സര്‍വീസുകളുടെ കുറവുകളെക്കുറിച്ച് വിദ്യാർഥികളിൽ നിന്ന് കൂടുതല്‍ പരാതികള്‍ എത്തുന്ന പശ്ചാത്തലത്തിലാണ് എംബസിയുടെ വിശദീകരണം. ഉക്രെയ്‌നിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി കൂടുതല്‍ വിമാന സര്‍വീസിന് തീരുമാനമായെന്നും വിദ്യാര്‍ഥികള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും വിദ്യാര്‍ഥികളോട് ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ പറഞ്ഞു.
എയര്‍ ഇന്ത്യയുടെ കൂടുതല്‍ സര്‍വീസുകളും ഉണ്ടാകും. ഇതിനായി കണ്‍ട്രോള്‍ റൂം തുറന്നതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഉക്രെയ്നിയൻ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്, എയര്‍ അറേബ്യ, ഫ്‌ളൈ ദുബൈ, ഖത്തര്‍ എയര്‍വേസ് തുടങ്ങിയ വിമാന കമ്പനികളുടെ സര്‍വീസാണ് നിലവില്‍ ഉക്രെയ്‌നില്‍ നിന്ന് ഇന്ത്യയിലേക്കുള്ളത്.
യാത്രക്കാര്‍ വര്‍ധിക്കുന്നതിനനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ ഒരുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.