ന്യായീകരിക്കാനാവാത്ത ആക്രമണം; എല്ലാവരുടെയും പ്രാര്‍ത്ഥന ഉക്രെയ്നിലെ ജനങ്ങള്‍ക്കൊപ്പമെന്ന് ജോ ബൈഡന്‍

ന്യായീകരിക്കാനാവാത്ത ആക്രമണം; എല്ലാവരുടെയും പ്രാര്‍ത്ഥന ഉക്രെയ്നിലെ ജനങ്ങള്‍ക്കൊപ്പമെന്ന് ജോ ബൈഡന്‍

വാഷിങ്ടണ്‍: ഉക്രെയ്‌നില്‍ സൈനിക നീക്കത്തിന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഉത്തരവിട്ടതിനെ അപലപിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. പ്രകോപനരഹിതവും ന്യായീകരിക്കാനാകാത്തതുമായ ആക്രമണമാണ് റഷ്യന്‍ സൈന്യം നടത്തുന്നത്. യുദ്ധമുണ്ടാക്കുന്ന ജീവഹാനിക്കും ദുരിതത്തിനും ലോകം റഷ്യയെ കുറ്റപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉക്രെയ്‌നിലെ ജനങ്ങള്‍ക്കൊപ്പമാണ് ലോകത്തിന്റെ മുഴുവന്‍ പ്രാര്‍ഥനയും. നേരത്തെ തീരുമാനിച്ചുറപ്പിച്ച യുദ്ധമാണ് പ്രസിഡന്റ് പുടിന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. അത് വിനാശകരമായ ജീവഹാനിക്കും കനത്ത ദുരിതങ്ങള്‍ക്കും വഴിവെക്കും-ബൈഡന്‍ പറഞ്ഞു.

ഈ ആക്രമണം വരുത്തുന്ന മരണത്തിനും നാശത്തിനും റഷ്യ മാത്രമാണ് ഉത്തരവാദി. അമേരിക്കയും അതിന്റെ സഖ്യകക്ഷികളും പങ്കാളികളും ഇക്കാര്യത്തില്‍ ഐക്യത്തോടെ പ്രതികരിക്കും. ലോകം റഷ്യയെ ഉത്തരവാദിയായി കാണും-ബൈഡന്‍ പറഞ്ഞു. ബൈഡന്‍ ജി-7 രാജ്യങ്ങളുടെ നേതാക്കളുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.

പ്രതിരോധത്തിന് മുതിരരുതെന്നും ആയുധം വെച്ച് കീഴടങ്ങണമെന്നും ഉക്രെയ്ന്‍ സൈന്യത്തോടെ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ ആവശ്യപ്പെട്ടിട്ടിണ്ട്. ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ സ്ഫോടനങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.