റഷ്യ- ഉക്രെയ്ന്‍ വിഷയത്തില്‍ ഇന്ത്യ നിഷ്പക്ഷ നിലപാട് തുടരുമെന്ന് വിദേശകാര്യമന്ത്രാലയം

റഷ്യ- ഉക്രെയ്ന്‍ വിഷയത്തില്‍ ഇന്ത്യ നിഷ്പക്ഷ നിലപാട് തുടരുമെന്ന് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: റഷ്യ - ഉക്രെയ്ൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. സൈനിക നടപടി ആരംഭിച്ച സാഹചര്യത്തിലാണ് ഇന്ത്യ നിലപാട് പ്രഖ്യാപിച്ചത്

ഉക്രെയ്ൻ വിഷയത്തില്‍ ഇന്ത്യ നിഷ്പക്ഷ നിലപാട് തുടരുമെന്നാണ് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചത്. വിദേശകാര്യ സഹമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിംഗാണ് ഇന്ത്യ സ്വീകരിക്കുന്ന നിലപാട് അറിയിച്ചത്.

നിലവില്‍ ഒരു രാജ്യത്തിനൊപ്പവും ഇന്ത്യ ചേരുന്നില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും വിദേശകാര്യ സഹമന്ത്രി അറിയിച്ചു.

ഐക്യരാഷ്ട്ര രക്ഷാ സമിതിയിലെ യോഗങ്ങളിലും ഇന്ത്യ നേരത്തെ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഉക്രെയ് നില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ മറ്റു രാജ്യങ്ങളുടെ സഹായവും ഇന്ത്യ അഭ്യര്‍ത്ഥിച്ചു.

വിദേശകാര്യമന്ത്രാലയവും വ്യോമയാനമന്ത്രാലയവും സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണ്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ കണ്ട് സ്ഥിതിഗതികളറിയിച്ചു. റഷ്യന്‍ ആക്രമണത്തിനു ശേഷമുള്ള സാഹചര്യവും പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തു.

റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കണമെന്ന് ഇന്ത്യയിലെ ഉക്രെയ്ൻ അംബാസഡര്‍ ഇഗോര്‍ പോളികോവ് ആവശ്യപ്പെട്ടു. രാജ്യം നിഷ്പക്ഷ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് ഉക്രെയ്ന്‍ അഭ്യര്‍ത്ഥന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.