ഒറ്റപ്പെട്ട ഉക്രെയ്ന്‍ കുരുതിക്കളമായി; 137 പേര്‍ കൊല്ലപ്പെട്ടു, ചെര്‍ണോബില്‍ പിടിച്ചെടുത്തു: നാറ്റോ രാജ്യങ്ങളുടെ അടിയന്തര യോഗം ഇന്ന്

ഒറ്റപ്പെട്ട ഉക്രെയ്ന്‍ കുരുതിക്കളമായി; 137 പേര്‍ കൊല്ലപ്പെട്ടു, ചെര്‍ണോബില്‍ പിടിച്ചെടുത്തു: നാറ്റോ രാജ്യങ്ങളുടെ അടിയന്തര യോഗം ഇന്ന്

കീവ്: ഉക്രെയ്‌നില്‍ റഷ്യ നടത്തിയ കനത്ത ആക്രമണത്തില്‍ ആദ്യം ദിനം 137 പേര്‍ കൊല്ലപ്പെട്ടു. യുദ്ധത്തില്‍ ഉക്രെയ്ന്‍ ഒറ്റപ്പെട്ടതായി പ്രസിഡന്റ് വളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. രാജ്യം ഒറ്റയ്ക്കാണ് പൊരുതുന്നത്. തന്നെ ഇല്ലാതാക്കുകയാണ് റഷ്യയുടെ ലക്ഷ്യം. ഇതിനായി പ്രത്യേക സംഘങ്ങള്‍ കീവിലെത്തിയതായും സെലന്‍സ്‌കി പറഞ്ഞു.

ഉക്രെയ്ന്‍ സൈനിക നടപടിയുടെ ആദ്യദിനം വിജയമെന്ന് റഷ്യന്‍ സൈന്യം അവകാശപ്പെട്ടു. ചെര്‍ണോബില്‍ ആണവ നിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. ഖെര്‍സോന്‍ അടക്കം തെക്കന്‍ ഉക്രെയ്‌നിലെ ആറ് മേഖലകള്‍ റഷ്യന്‍ നിയന്ത്രണത്തിലാണ്. ഉക്രെയ്‌നിലെ 11 വ്യോമതാവളങ്ങള്‍ അടക്കം 70 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് റഷ്യ അവകാശപ്പെട്ടു.

അതേസമയം ഉക്രെയ്‌നിലേക്ക് നാറ്റോ ഉടന്‍ സൈന്യത്തെ അയയ്ക്കില്ലെന്ന് സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് വ്യക്തമാക്കി. പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ഇന്ന് നാറ്റോ രാജ്യങ്ങള്‍ അടിയന്തര യോഗം ചേരും. യോഗത്തില്‍ പ്രതിരോധ നടപടികള്‍ തീരുമാനിക്കും. സഖ്യ കക്ഷികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നാറ്റോ പ്രതിരോധ നീക്കം തുടങ്ങി. റഷ്യ രാഷ്ട്രീയ സമവായത്തിനുള്ള സാധ്യത അടച്ചെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ പറഞ്ഞു.


റഷ്യന്‍ സൈനിക നടപടിയെ ഫ്രാന്‍സ് രൂക്ഷമായി വിമര്‍ശിച്ചു. നാറ്റോയുടെ പക്കലും ആണവായുധങ്ങള്‍ ഉണ്ടെന്ന് റഷ്യ ഓര്‍ക്കണമെന്ന് ഫ്രാന്‍സ് വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

അതിനിടെ യുദ്ധക്കെടുതി ഭയന്ന് പുരുഷന്മാര്‍ രാജ്യം വിടുന്നത് ഉക്രെയ്ന്‍ വിടുന്നത് ഭരണകൂടം വിലക്കി. 18 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍ രാജ്യം വിടരുതെന്നാണ് നിര്‍ദേശം. റഷ്യക്കെതിരെ പോരാടാന്‍ ജനങ്ങള്‍ക്ക് ആയുധം നല്‍കാനുള്ള ഉത്തരവ് ഉക്രെയ്ന്‍ സര്‍ക്കാര്‍ പുറത്തിറക്കി.

തലസ്ഥാന നഗരമായ കീവില്‍ സൈനിക വിന്യാസം റഷ്യ വര്‍ധിപ്പിച്ചിട്ടുണ്ട്. ആശുപത്രികള്‍ക്ക് നേരെയും റഷ്യന്‍ സൈന്യം ആക്രമണം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.